കൊച്ചി വാട്ടർ മെട്രോ രണ്ട് പുതിയ റൂട്ടുകളിൽ സർവ്വീസ് വ്യാപിപ്പിക്കുന്നു

കൊച്ചി വാട്ടർ മെട്രോ പുതിയ രണ്ട് റൂട്ടുകളിൽ കൂടി സർവ്വീസ് വ്യാപിപ്പിക്കുന്നു. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മാർച്ച് 14ന് വൈകിട്ട് 5.30ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിലാണ് ചടങ്ങുകൾ.

നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുക. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൾഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ ഒമ്പത് ടെർമിനലുകളിലായി അഞ്ച് റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളരുകയാണ്.

സർവ്വീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോൾ മൂന്ന് റൂട്ടുകളിൽ പതിനേഴര ലക്ഷത്തിലധികം ആളുകളാണ്  വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. പരിസ്ഥിതി സൗഹാർദ്ദപരമായി ഒരുക്കിയിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ സംസ്ഥാനത്തെ സംബന്ധിച്ച് ചരിത്ര നേട്ടമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ ലോകശ്രദ്ധ നേടാൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചു. ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്ന് അധികം വൈകാതെ തന്നെ സർവ്വീസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ്  വാട്ടർ മെട്രോയ്ക്കായി സർവ്വീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *