ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വൻ മുന്നേറ്റം
ഇതുവരെ ഇവിടെ നടത്തിയത് 346 ശസ്ത്രക്രിയകൾ
ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വൻ മുന്നേറ്റം. ഇതുവരെ ഇവിടെ നടത്തിയത് 346 ശസ്ത്രക്രിയകൾ. താലൂക്ക് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വൻ വിജയം കുറിച്ചിരിക്കുകയാണ്.
സന്ധിവേദനയും തേയ്മാനവും മൂലം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് രോഗികൾക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ സർക്കാർ സംവിധാനത്തിലൂടെ ലഭ്യമാക്കുകയാണ് ഈ സ്ഥാപനം.
നിലവിൽ പ്രതിമാസം ശരാശരി 12 ശസ്ത്രക്രിയകളാണ് ആശുപത്രിയിൽ നടക്കുന്നത്. ഇതുവരെ 346 പേർ ഇവിടെ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി.
തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് ആശുപത്രിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തുന്നത്. ഓർത്തോപീഡിക് സർജൻമാരായ ഡോ. അഭിലാഷ്, ഡോ. ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്.
മരുന്നുകൾ കൊണ്ടോ ഫിസിയോതെറാപ്പി കൊണ്ടോ മാറ്റാൻ കഴിയാത്ത തീവ്രമായ മുട്ടുവേദനയ്ക്കും കാലിലെ വളവിനും ശാശ്വത പരിഹാരമാണ് ഇതിലൂടെ ലഭിക്കുന്നത്. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാകുന്നതോടെ ആലപ്പുഴ ജില്ലയിലെ പ്രധാന ആശ്വാസ കേന്ദ്രമായി ഹരിപ്പാട് താലൂക്ക് ആശുപത്രി മാറിയിരിക്കുകയാണ്.




















