മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു
തിരുവനന്തപുരത്ത് തിങ്ങി നിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെക്രട്ടേറിയേറ്റിന് സമീപത്തെ സെൻട്രൽ സ്റ്റേഡിയത്തിലെ കൂറ്റൻ വേദിയിലാണ് ചടങ്ങ് നടന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
വിവിധ ജില്ലകളിൽ നിന്നായി യു.ഡി.എഫ് പ്രവർത്തകർ ചടങ്ങിന് ഒഴുകിയെത്തി. ചടങ്ങ് നടന്ന സെൻട്രൽ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
മുഖ്യമന്ത്രി വി.ഡി.സതീശനൊപ്പം പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബിജോൺ, അനൂപ് ജേക്കബ്, സി.പി.ജോൺ, എ.പി.അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ. എം. ഷാജി, പി. കെ. ബഷീർ, വി.ഇ.അബ്ദുൾ ഗഫൂർ, ടി.സിദ്ദിഖ്, കെ.എ.തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എം.പിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു, നിയുക്ത പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മുൻ കേന്ദ്രമന്ത്രി അംബികാ സോണി, നിയുക്ത സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, നിയുക്ത ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ചീഫ് സെക്രട്ടറി എ.ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.




















