സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ15 മുതൽ- മുഖ്യമന്ത്രി
ആശാ വർക്കർമാരുടെ ഓണറേറിയം 3000 രൂപ വർദ്ധിപ്പിച്ചു
വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ15 മുതൽ നടപ്പാക്കുമെന്നും വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള ആദ്യമന്ത്രിസഭാ യോഗത്തിന് പിന്നാലെ സെക്രട്ടേറിയറ്റിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പ് കാലത്ത് അഞ്ച് ഗാരണ്ടികളാണ് യു.ഡി.എഫ് ജനങ്ങൾക്ക് നൽകിയിരുന്നത്. അതിലെ രണ്ട് ഗാരണ്ടികൾ നടപ്പാക്കാൻ ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്. ഈ സംവിധാനം ഏറ്റവും ഭംഗിയായി നടപ്പാക്കുന്ന രാജ്യം ജപ്പാനാണ്. ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക പഠിച്ച് വയോജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കും.
കേരളം ഒരു പരിഷ്‌കൃത സമൂഹമാണെന്ന് ലോകത്തോട് അഭിമാനത്തോടെ പറയാൻ കഴിയുന്ന തരത്തിൽ മുതിർന്ന പൗരന്മാരെ കരുതലോടെ ചേർത്തുപിടിക്കുന്ന സമീപനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആശാ വർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ആദ്യഘട്ടമായി ഓണറേറിയത്തിൽ 3000 രൂപ വർദ്ധിപ്പിക്കും. ഇതോടെ ആശാവർക്കർമാരുടെ പ്രതിമാസ വേതനം 9000 രൂപയിൽ നിന്നും12000 രൂപയായി ഉയരും. ഇവരുടെ വിരമിക്കൽ ആനുകൂല്യങ്ങളെ സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത ഒരു മാസത്തിനുള്ളിൽ കൈക്കൊള്ളും. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പാചക തൊഴിലാളികൾക്കും 1000 രൂപ വീതം വേതനം വർദ്ധിപ്പിക്കും. പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനവും 1000 രൂപ വർദ്ധിപ്പിക്കും.
സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ സാമ്പത്തിക വിദഗ്ധരുടെ പിന്തുണയോടെ ധവളപത്രം പ്രസിദ്ധീകരിക്കും. നവകേരള സദസ്സിനിടെയുണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കും. മഴക്കാല മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികളും മന്ത്രിസഭ പരിശോധിച്ചു. ഇന്ധനവില വർദ്ധനയുടെ സാമ്പത്തിക ആഘാതം സംബന്ധിച്ച വിശദമായ പഠന റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.




















