സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ജനുവരി നാലിന് തിരിതെളിയും. കൊല്ലം ആശ്രാമം മൈതാനത്ത് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും.

മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ.രാജന്‍, ജെ. ചിഞ്ചുറാണി,  കെ.ബി. ഗണേഷ് കുമാര്‍,  പി.എ. മുഹമ്മദ് റിയാസ്, സിനിമാനടി നിഖില വിമല്‍ തുടങ്ങിയവരാണ് മുഖ്യാതിഥികള്‍.

രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരം
ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, സിനിമാനടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം എന്നിവ നടക്കും.

എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ധനകാര്യ  മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാകും. സിനിമാതാരം മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി വി. ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും, മന്ത്രി ജി.ആര്‍. അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും.

ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി.എ സന്തോഷ് നിര്‍വഹിക്കും. മന്ത്രി സജി ചെറിയാന്‍ വിശിഷ്ടാതിഥിയാകും.

രജിസ്ട്രേഷന്‍ തുടങ്ങി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ തുടങ്ങി. മന്ത്രി വി.ശിവന്‍കുട്ടി സര്‍ക്കാര്‍ ടൗണ്‍ യു.പി. എസില്‍ ജില്ലാ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീഹരിക്ക് പാര്‍ട്ടിസിപ്പേഷന്‍ കാര്‍ഡുകള്‍ അടങ്ങിയ ഫയല്‍ കൈമാറി തുടക്കം കുറിച്ചു. രജിസ്ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി. ആര്‍, മഹേഷ് എം.എല്‍.എ അധ്യക്ഷനായി. എം എല്‍ എ മാരായ നടൻ എം.മുകേഷ്, എം. നൗഷാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ്, രജിസ്ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജെ. ബോബന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
 
സ്വര്‍ണക്കപ്പിന് സ്വീകരണം

കലോത്സ വിജയികൾക്ക് നൽകാനുള്ള സ്വര്‍ണകപ്പ് ജില്ലയിലെത്തി. കോഴിക്കോട് നിന്ന് പ്രയാണമാരംഭിച്ച് വിവിധ ജില്ലകളിലെ ആയിരങ്ങളുടെ കാഴ്ചനിറവായി മാറിയ  കപ്പ് ജില്ലാതിര്‍ത്തിയായ ഏനാത്ത് നിന്നാണ് ഏറ്റുവാങ്ങിയത്  മന്ത്രി

വി.ശിവന്‍കുട്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. എന്‍. ബാലഗോപാല്‍,  മന്ത്രി ജെ. ചിഞ്ചുറാണി എന്നിവര്‍ക്കൊപ്പമാണ് കപ്പ് സ്വീകരിച്ചത്.

കൊട്ടാരക്കര മാര്‍ത്തോമ ഹൈസ്‌കൂള്‍, നെടുവത്തൂര്‍ ജംഗ്ഷന്‍, എഴുകോണ്‍, കുണ്ടറ എന്നിവിടങ്ങളിൽ വളരെ ആവേശകരമായ  സ്വീകരണമാണ് സ്വർണ കപ്പിന് ലഭിച്ചത്.14 വര്‍ഷത്തിന് ശേഷം കൊല്ലത്തിന്റെ മണ്ണിലേക്ക് കലോത്സവം എത്തുന്നതിന്റെ സന്തോഷത്തിലാണ് നാട്.

ഭക്ഷണപുരയ്ക്ക് പാലുകാച്ചല്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണപുരയുടെ പാലുകാച്ചല്‍ ചടങ്ങ്  മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ക്രേവന്‍ സ്‌കൂളില്‍ സജ്ജമാക്കിയ ഊട്ടുപുരയിലെ പ്രധാന അടുപ്പില്‍ പഴയിടം മോഹനന്‍ നമ്പൂതിരി തീ പകര്‍ന്നു. ഹരിത ചട്ടപ്രകാരം മണ്‍കുടത്തിലും മണ്‍ഗ്ലാസിലും പായസം വിതരണം ചെയ്തു. ഒരേസമയം 2200 പേര്‍ക്ക് കഴിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഊട്ടുപുര ക്രമീകരിച്ചിരിക്കുന്നത്.

താമസ സൗകര്യവും യാത്രയും

പതിനാല് സ്‌കൂളുകളിലായി  2475 ആണ്‍കുട്ടികള്‍ക്കും ഒമ്പത് സ്‌കൂളുകളിലായി  2250 പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് നിന്നുള്ള 28 അംഗ ടീം അംഗങ്ങളെ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മത്സരാര്‍ഥികള്‍ക്ക് എസ്‌കോര്‍ട്ടിംഗ് ടീച്ചേഴ്സിനും സ്‌കൂള്‍ ബസ്സുകളുടെ

സഹായത്തോടെ ഇരുപത്തിയാറ് കലോത്സവ വണ്ടികള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ടൗൺ ബസ് സര്‍വ്വീസും കെ.എസ്.ആർ. ടി. സി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ  കലോത്സവം അവസാനിക്കുന്നതുവരെ സര്‍വ്വീസ് നടത്തുന്നതാണ്.

ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകള്‍ വേദികളില്‍ നിന്നും മറ്റു വേദികളിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനം നടത്തുന്നതാണ്. പ്രത്യേകം ബോര്‍ഡ് വെച്ചായിരിക്കും ഓട്ടോറിക്ഷകള്‍ ഓടുക. എല്ലാ വേദികളിലേക്കും കെ.എസ്.ആര്‍.ടി. സിയും കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യയാത്ര ഒരുക്കുന്നതായിരിക്കും.

മത്സരാര്‍ഥികള്‍ക്ക് വേദികളിലേക്കും ഭക്ഷണ പന്തലിലേക്കും പോകുന്നതിന് ഈ വാഹനം ഉപയോഗിക്കാവുന്നതാണ്. വേദികളും പാര്‍ക്കിങ് സൗകര്യങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ക്യൂ.ആര്‍ കോഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കലോത്സവത്തിന് മാത്രമായുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറും തയ്യാറാക്കിയിട്ടുണ്ട്. Police control room Helpline No. 112, 9497930804 എന്നതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍.

Leave a Reply

Your email address will not be published. Required fields are marked *