കണ്ണൂർ, മൈസൂർ, തിരുച്ചി, തിരുപ്പതി സർവീസുമായി അലയൻസ് എയർ

കൂടുതൽ  പ്രാദേശിക സർവീസുകളുമായി സിയാൽ 

സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലെ ചെറു നഗരങ്ങളിലേക്കുമുള്ള വിമാന കണക്ടിവിറ്റി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി  സിയാൽ പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു. കൊച്ചിയിൽ നിന്ന്  കണ്ണൂർ, മൈസൂർ, തിരുച്ചിറാപ്പള്ളി എന്നിവിടങ്ങളിലേക്ക് അലയൻസ് എയറാണ് ജനുവരി അവസാനത്തോടെ സർവീസുകൾ തുടങ്ങുക.

ഇതിനായി അലയൻസ് എയറിന്റെ എ.ടി.ആർ വിമാനത്തിന് രാത്രി പാർക്കിങ്ങിനുള്ള സൗകര്യം സിയാൽ ഒരുക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്കും മൈസൂരിലേക്കും തിരുച്ചിറാപ്പള്ളിലേക്കും മൈസൂർ വഴി തിരുപ്പതിയിലേക്കുമാണ് പുതുതായി സർവീസുകൾ തുടങ്ങുന്നത്. നിലവിൽ അലയൻസ് എയർ കൊച്ചിയിൽ നിന്ന് അഗത്തി, സേലം, ബാംഗ്ലൂർ എന്നീ റൂട്ടുകളിൽ  സർവീസ് നടത്തുന്നുണ്ട്.

പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ പ്രാദേശിക കണക്റ്റിവിറ്റി വികസനത്തിനൊപ്പം  യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും നല്കാൻ സാധിക്കും. പ്രാദേശിക വിമാന കണക്ടിവിറ്റി വർധിപ്പിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ ആശയം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.

സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയും ഡയറക്ടർബോർഡും കമ്പനിയുടെ ഭാവി പദ്ധതികളെക്കുറിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പുതിയ റൂട്ടുകളിലേക്ക് സർവീസുകൾ ആരംഭിക്കുകയാണ് അതിൽ പ്രധാനം. യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് സിയാലിന്റെ പ്രതീക്ഷ. വൈകാതെ ചില ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലേയ്ക്കും പുതിയ സർവീസുകൾ ആരംഭിക്കും  – സുഹാസ് പറഞ്ഞു.

കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും നിലവിൽ ഇൻഡിഗോ എയർലൈൻ പ്രാദേശിക സർവീസുകൾ നടത്തുന്നുണ്ട്. അതിനുപുറമെയാണ് അലയൻസ് എയർ സർവീസ് തുടങ്ങുന്നത്. 2023-ൽ ഒരു കോടിയിലേറെ യാത്രക്കാർ ഉപയോഗിച്ച വിമാനത്താവളം എന്ന നിലയിൽ സിയാൽ റിക്കോർഡ് സൃഷ്ടിച്ചിരുന്നു.

ഈ നേട്ടം കൈവരിച്ച കേരളത്തിലെ ഒരേയൊരു വിമാനത്താവളവും ദക്ഷിണേന്ത്യയിലെ നാലാമത്തെ വിമാനത്താവളവുമാണ് സിയാൽ. നിലവിലുള്ള ശീതകാല സമയക്രമം അനുസരിച്ച് ആഴ്ചയിൽ 1360 ആഭ്യന്തര, രാജ്യാന്തര മേഖലകളിലെ 40 ലേറെ നഗരങ്ങളിലേക്ക് സർവീസുകൾ സിയാൽ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *