പ്ലാന്‍റേഷന്‍ എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി

കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പ്ലാന്‍റേഷന്‍ എക്സ്പോ തുടങ്ങി. തോട്ടം മേഖലയെ പരിചയപ്പെടുന്നതിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, ടൂറിസം സാധ്യതകള്‍ തുടങ്ങിയവ എടുത്തു കാട്ടുന്നതിനുമുള്ള എക്സ്പോ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മൂന്ന് ദിവസത്തെ മേള തിങ്കളാഴ്ച സമാപിക്കും.

വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ തോട്ടമേഖലയില്‍ അഞ്ച് ശതമാനം മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതികള്‍ വേഗത്തിലാക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി  പറഞ്ഞു. നിലവില്‍ തോട്ടം മേഖലയുടെ അഞ്ച് ശതമാനത്തില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്. ഇതിന് അനുമതി ലഭിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നത് വാസ്തവമാണ്. ഇത് മറി കടക്കുന്നതിനായി പ്ലാന്‍റേഷന്‍ ഡയക്ടറേറ്റില്‍ ഏകജാലക സംവിധാനം ഉടന്‍ രൂപീകരിക്കും.

പ്ലാന്‍റേഷന്‍ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലയങ്ങളുടെ നവീകരണമാണ്. ഇത് തോട്ടം ഉടമകള്‍ക്ക് വലിയ സാമ്പത്തികബാധ്യത വരുത്തുന്നവെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ മനസിലാക്കുന്നു. ലയങ്ങളുടെ നവീകരണത്തിനായി എടുക്കുന്ന വായ്പയുടെ പലിശ പൂര്‍ണമായോ ഭാഗികമായോ സര്‍ക്കാര്‍ വഹിക്കും. ഇതു സംബന്ധിച്ചുള്ള പ്ലാന്‍ തയ്യാറാക്കാന്‍ ഈ മാസം 25 ന് യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍, വൈവിധ്യവത്കരണം, പ്ലാന്‍റേഷനിതര കൃഷി തുടങ്ങിയ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും കോഴിക്കോട് ഐ,ഐ.എമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വ്യവസായവകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. ഇതിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഈ മേഖലയിലേക്കുള്ള സമഗ്രനയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം എം.എല്‍.എ. ടി. ജെ. വിനോദ് അധ്യക്ഷത വഹിച്ചു. മേയര്‍ എം അനില്‍കുമാര്‍, സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി.സത്യന്‍, കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കറുത്തമണി, ടീബോര്‍ഡ് ഡെപ്പൂട്ടി ഡയറക്ടര്‍ ഫാല്‍ഗുനി ബാനര്‍ജി, റബര്‍ ബോര്‍ഡ് പ്രതിനിധി മുഹമ്മദ് സാദിഖ്, ഉപാസി പ്രതിനിധി സി.ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു. രാവിലെ ഒമ്പത് മുതല്‍ രാത്രി 11 വരെയാണ് മേള.  പ്രവേശനം സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *