തുടർച്ചയായ മൂന്നാം വർഷവും ഒരു കോടി യാത്രക്കാരുമായി സിയാൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ  തുടർച്ചയായി മൂന്നാം വർഷവും ഒരു കോടി യാത്രക്കാർ പറന്നു.  ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാല്‍. കേരളത്തിലെ ഒരേയൊരു വിമാനത്താവളവും.

2025 ജനുവരി–ഡിസംബർ കാലയളവിൽ 1,15,19,356 യാത്രക്കാരാണ് സിയാലിലൂടെ യാത്ര ചെയ്‌തത്‌. 2024ലെ 1,09,86,296 യാത്രക്കാരെ  അപേക്ഷിച്ച് ഏകദേശം 4.85% വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഏകദേശം 5.33 ലക്ഷം യാത്രക്കാരുടെ  വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

2025ൽ ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായ മാസം  മെയ്  ആയിരുന്നു. ഏകദേശം 11.07  ലക്ഷം യാത്രക്കാരാണ് മേയ് മാസത്തിൽ  സിയാൽ വഴി യാത്ര ചെയ്‌തത്‌. ആദ്യമാസമായ ജനുവരിയിൽ 10.44 ലക്ഷം യാത്രക്കാരും അവസാന മാസമായ ഡിസംബറിൽ 10.06 ലക്ഷം യാത്രക്കാരെയുമാണ് സിയാൽ കൈകാര്യം ചെയ്‌തത്‌.

ഈ വര്‍ഷം ഇതുവരെ സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരില്‍ 55.17  ലക്ഷം രാജ്യാന്തര യാത്രക്കാരും 60.02  ലക്ഷം പേര്‍ ആഭ്യന്തര  യാത്രക്കാരുമാണ്. മൊത്തം 74,689  വിമാനങ്ങള്‍ ഇക്കാലയളവില്‍ സര്‍വീസ് നടത്തി. 2024ൽ ഇത്  75,074 വിമാന സർവീസുകൾ ആയിരുന്നു. ചില എയർലൈനുകളുടെ  സർവീസ് നടത്തിപ്പിലുണ്ടായ പ്രശ്നങ്ങളാണ് ഈ കുറവിനുണ്ടായ കാരണം.

‘കഴിഞ്ഞ മെയ് മാസം ഉദ്‌ഘാടനം ചെയ്ത സിയാൽ 2.0 എന്ന പദ്ധതി  യാത്രക്കാർക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ഡിജിയാത്ര സൗകര്യം, ആഭ്യന്തര ടെർമിനലിലൂടെയുള്ള ട്രാൻസിറ്റ് വേഗത്തിലാക്കി. മെച്ചപ്പെട്ട  സൗകര്യങ്ങൾ, ആധുനിക ടെർമിനൽ അന്തരീക്ഷം, സ്മാർട്ട് മാനേജ്മെന്റ് എന്നീ  ഡിജിറ്റലൈസ്ഡ് സംവിധാനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സാധിച്ചു. ‘ – സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

ഡിജിറ്റലൈസേഷൻ, ആധുനിക സുരക്ഷാ സംവിധാനങ്ങൾ  തുടങ്ങിയ പുതിയ സംരംഭങ്ങൾ വഴി, ഓരോരുത്തരുടേയും യാത്ര സുഗമവും സുരക്ഷിതവും ആഗോള നിലവാരത്തിലുമാക്കുക എന്നതുമാണ് സിയാലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.