സിയാൽ വേനൽക്കാല സമയവിവര പട്ടിക പ്രഖ്യാപിച്ചു

ലണ്ടൻ, മാലി, ബാങ്കോക്ക് അധിക സർവീസുകൾ

കോഴിക്കോട്ടേക്ക് പുതിയ സർവീസ്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്  വേനൽക്കാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു. 2024  മാർച്ച് 31 മുതൽ ഒക്‌ടോബർ 26  വരെയാണ് പ്രാബല്യം. ഇപ്പോൾ നിലവിലുള്ള ശീതകാല പട്ടികയിൽ ആകെ 1330 സർവീസുകളാണുള്ളത്. വേനൽക്കാല പട്ടികയിൽ 1628 പ്രതിവാര സർവീസുകളായി.

രാജ്യാന്തര സെക്ടറിൽ ഇരുപത്തിയാറും ആഭ്യന്തര സെക്ടറിൽ എട്ടും എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ ഏറ്റവും അധികം സർവീസുള്ളത് അബുദാബിയിലേക്കാണ്. 66 പ്രതിവാര സർവീസുകൾ. ദോഹയിലേക്ക് 46 സർവീസുകളും ദുബായിലേക്ക് 45 സർവീസുകളാണ് കൊച്ചിയിൽ നിന്നുള്ളത്. തായ് എയർവേയ്‌സ് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് ത്രിവാര പ്രീമിയം സർവീസുകൾ  ആരംഭിക്കുന്നു.

അതോടൊപ്പം തായ് ലയൺ എയർ ബാങ്കോക്ക് ഡോൺ മ്യൂങ് വിമാനത്താവളത്തിലേക്ക് പ്രതിദിന സർവീസുകളും ആരംഭിക്കും. നിലവിലുള്ള തായ് എയർ ഏഷ്യ പ്രതിദിന സർവീസുകൾക്ക് പുറമെയാണിത്. അബുദാബി, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് പ്രതിദിന വിമാന സർവീസുകളുമായി  ആകാശ എയർ അന്താരാഷ്ട്ര സെക്ടറിൽ  പ്രവർത്തനം തുടങ്ങുന്നു.

ഇത്തിഹാദ് അബുദാബിയിലേക്ക് ആഴ്ചയിൽ ഏഴ് അധിക വിമാനങ്ങളും എയർ ഏഷ്യ ബെർഹാദ് കോലാലംപൂരിലേക്ക്  ആഴ്ചയിൽ അഞ്ച് സർവീസുകളും നടത്തും. ഇൻഡിഗോ ദോഹയിലേക്കും സ്‌പൈസ്ജെറ്റ് മാലിയിലേക്കും അധിക പ്രതിദിന സർവീസുകൾ  പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് ഇപ്പോഴുള്ള ചൊവ്വ, വ്യാഴം, ശനി ത്രിവാര സർവീസുകൾക്ക് പുറമെ എയർ ഇന്ത്യ ആഴ്ചയിൽ ഒരു അധിക സർവീസ് കൂടി തുടങ്ങും.

ജസീറ എയർവേയ്‌സും സൗദിയയും യഥാക്രമം കുവൈറ്റിലേക്കും ജിദ്ദയിലേക്കും രണ്ട് അധിക പ്രതിവാര വിമാനസർവീസുകൾ ആരംഭിക്കും. തിരക്കേറിയ റൂട്ടുകളിലും  പ്രാദേശിക റൂട്ടുകളിലും സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള  സിയാലിൻ്റെ ശ്രമങ്ങൾക്ക് യാത്രക്കാരുടേയും വിമാന കമ്പനികളുടെയും ഭാഗത്ത് നിന്ന് മികച്ച  പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.

ലക്ഷദ്വീപിൽ  സമീപകാലത്തുണ്ടായ  വിനോദസഞ്ചാര വികസനം കണക്കിലെടുത്ത് കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക് കൂടുതൽ സർവീസുകൾ ഒരുങ്ങുകയാണ്.  നിലവിലുള്ള  ശൈത്യകാല സമയക്രമ പ്രകാരം  അഗത്തിയിലേക്ക് അലയൻസ് എയറിൻ്റെ 10 സർവീസുകളാണുള്ളത്. വേനൽക്കാല സമയക്രമം അനുസരിച്ച് ഇത് 16 ആയി ഉയരും.

ഇൻഡിഗോ അഗത്തിയിലേക്ക് പ്രതിദിന വിമാന സർവീസുകൾ  ആരംഭിക്കുന്നതോടെയാണിത്. എയർ ഇന്ത്യ എക്‌സ്പ്രസ് ഹൈദരാബാദിലേക്ക് ദിവസേന രണ്ട് അധിക വിമാന ഓപ്പറേഷനുകൾ തുടങ്ങും. ആകാശ എയർ, വിസ്താര എന്നിവ  ബാംഗ്ലൂരിലേക്ക് ദിവസേന അധിക സർവീസുകൾ നടത്തും. നിലവിൽ ബാംഗ്ലൂരിലേക്ക് പ്രതിവാരം 87 സർവീസുകളുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നിവ പ്രതിവാരം 14 അധിക സർവീസുകൾ തുടങ്ങും.

ഇതോടെ കൊച്ചി-ബാംഗ്ലൂർ സെക്ടറിൽ പ്രതിദിനം ശരാശരി 16 വിമാന സർവീസുകളാവും. കൂടാതെ കൊച്ചിയിൽ നിന്ന് പുതിയ ആഭ്യന്തര സെക്ടറായ കോഴിക്കോട്ടേക്ക് പ്രതിദിന സർവീസുകൾ ഇൻഡിഗോ ആരംഭിക്കും കോഴിക്കോട് നിന്ന് രാവിലെ 8.30 ന് പുറപ്പെട്ട്  9.30 ന് കൊച്ചിയിലെത്തിച്ചേരും. മടക്കവിമാനം ഉച്ചക്ക് 1.35 ന് പുറപ്പെട്ട് 2.35 ന് കോഴിക്കോട് എത്തിച്ചേരും.

ആഭ്യന്തര പ്രതിവാര വിമാന സർവീസുകളിൽ  ബാംഗ്ലൂരിലേക്ക് 122, ഡൽഹിയിലേക്ക് 71, മുംബൈയിലേക്ക് 68, ഹൈദരാബാദിലേക്ക് 61, ചെന്നൈയിലേക്ക് 49, അഗത്തിയിലേക്ക് 16, അഹമ്മദാബാദ്, ഗോവ, കണ്ണൂർ, കൊൽക്കത്ത, പൂനെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 7 സർവീസുകൾ വീതവും സേലത്തേക്ക് 5 പ്രതിവാര സർവീസുകളും ഉണ്ടായിരിക്കും.

അന്താരാഷ്ട്ര ട്രാഫിക്കിൻ്റെ കാര്യത്തിൽ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമാണ് സിയാൽ. കലണ്ടർ വർഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഏക വിമാനത്താവളവുമാണ് സിയാൽ.  അത് കൊണ്ട് തന്നെ  ഇന്ത്യൻ വ്യോമയാന മേഖലയുടെ വികസനങ്ങൾക്കൊപ്പം മുന്നേറാനും നവീകരിക്കാനുമുള്ള  ശ്രമങ്ങളാണ്  സിയാൽ  നടത്തി വരുന്നതെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

തിരക്കേറിയ ആഭ്യന്തര റൂട്ടുകളിലേക്കും  വിവിധ ഗൾഫ് നഗരങ്ങളിലേക്കും അധിക സർവീസുകൾ  തുടങ്ങാൻ ധാരണയായിട്ടുണ്ട്. വ്യോമേതര മാർഗങ്ങളിൽ കൂടിയും വിമാനത്താവളത്തിന്റെ വികസനം സാധ്യമാക്കാനുള്ള സജീവ ശ്രമങ്ങളും സിയാൽ ആവിഷ്കരിക്കരിച്ച്  നടപ്പാക്കി വരികയാണ് – സുഹാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *