കേരളത്തെ സിനിമ നിർമ്മാണ കേന്ദ്രമാക്കി മാറ്റും- മന്ത്രി

കേരളത്തെ സിനിമ നിർമ്മാണ കേന്ദ്രമാക്കി മാറ്റുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് കീഴിലെ കോഴിക്കോട് കൈരളി, ശ്രീ തിയേറ്റർ സമുച്ചയത്തിൽ ഒരുക്കിയ ‘വേദി’ ഓഡിറ്റോറിയം ആൻഡ് കോൺഫറൻസ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ പ്രകൃതിരമണീയതയുടെ പത്ത് ശതമാനം പോലും സിനിമാ നിർമ്മാണത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നില്ല. തിരുവനന്തപുരത്തും കൊച്ചിയിലും ആധുനികമായി ഏത് സിനിമ വേണമെങ്കിലും ചിത്രീകരിക്കാവുന്ന തരത്തിൽ പ്രൊഡക് ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചിത്രാഞ്ജലി സ്റ്റുഡിയോ 150 കോടി രൂപയ്ക്കാണ് നവീകരിക്കുന്നത്. അതിന്റെ ആദ്യ ഘട്ട നിർമ്മാണം ആരംഭിച്ചു. കേരളത്തിൽ നിർമ്മിക്കുന്ന സിനിമകൾ മാത്രമല്ല ഇന്ത്യക്ക് പുറത്തേയും സിനിമ കേരളത്തിൽ നിർമ്മിക്കുന്ന തരത്തിൽ കേരളത്തെ മാറ്റിയെടുക്കണം. അതിനുള്ള എല്ലാ സാഹചര്യവും നമുക്കുണ്ട്. മാത്രമല്ല കലാകാരന്മാരെ സംരക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. 1170 ചതുരശ്ര അടിയിൽ 100 പേർക്ക് ഇരിക്കാവുന്ന രീതിയിൽ പ്രൊജക് ഷൻ സൗകര്യങ്ങളോടു കൂടിയാണ് വേദി ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുള്ളത്. ഓഡിറ്റോറിയത്തോട് ചേർന്ന് 300 ചതുരശ്ര അടിയിൽ പരാമവധി 20 പേർക്ക് വരെ യോഗം ചേരാവുന്ന രീതിയിലാണ് കോൺഫറൻസ് റൂം നിർമ്മിച്ചിട്ടുള്ളത്.

അനുബന്ധമായി ടോയിലറ്റ് സൗകര്യങ്ങളും ഈ സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *