അപരിചിതരുടെ വിഷു കൈനീട്ടങ്ങൾ
കെ.കെ.മേനോന്
ജോലിസംബന്ധമായി കേരളത്തിൽ നിരന്തരം യാത്ര ചെയ്യാറുണ്ട് സതീഷ്. മൂവാറ്റുപുഴ കെ.എസ് ആർ.ടി.സി സ്റ്റാൻഡിൽ കോഴിക്കോട്ടേക്ക് പോകാനായി ബസ് കാത്തു നിൽക്കുകയാണ്. കോൺക്രീറ്റ് ബെഞ്ചിന്റെ ഒരറ്റത്ത് സുന്ദരിയായ ഒരു ചെറുപ്പക്കാരി ! ആരും കണ്ടാൽ വീണ്ടും നോക്കിപ്പോവുന്ന ആ സ്ത്രീയെ സതീഷും ശ്രദ്ധിച്ചു. മടിയിൽ ഒരു കൊച്ചു കുഞ്ഞുമിരിപ്പുണ്ട്. രണ്ടോ മൂന്നോ വയസ് മാത്രം.
ബെഞ്ചിന്റെ ഒഴിഞ്ഞ ഭാഗത്ത് സതീഷ് ഇരിപ്പുറപ്പിച്ചു. പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ അവരുടെ പേരും നാളും ഊരും എല്ലാം ചോദിച്ചു മനസ്സിലാക്കുവാൻ സതീഷ് മറന്നില്ല. കുശലാന്വേഷണങ്ങൾക്കിടയിൽ അവർ തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് പറഞ്ഞു. ബസ് വരുമ്പോൾ ലഗേജ് കയറ്റാൻ ഒന്ന് സഹായിക്കണമെന്ന് അവർ അപേക്ഷിച്ചപ്പോൾ സതീഷ് മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളി.
ആ സമയം സ്റ്റാൻഡിന്റെ തെക്കുഭാഗത്ത് കോഴിക്കോട്ടേക്ക് പോകാൻ റെഡിയായി നിൽക്കുന്ന ബസ്സ് കണ്ടെങ്കിലും താൻ കൊടുത്ത വാക്ക് മാറ്റുവാൻ സതീഷ് ആഗ്രഹിച്ചില്ല. ത്യാഗത്തിന്റെ ഉന്നതമായ മൂല്യങ്ങൾ തനിക്കുണ്ടെന്ന് സതീഷ് അഭിമാനപൂർവ്വം മനസ്സിൽ ഉരുവിട്ടു. രണ്ടുമിനിറ്റ് തന്റെ കുഞ്ഞിനെ മടിയിൽ ഇരുത്താമെങ്കിൽ വാഷ് റൂമിലേക്ക് പോയി വരാമെന്ന് ആ സ്ത്രീ പറഞ്ഞപ്പോൾ സതീഷ് വേറൊന്നും ആലോചിക്കാതെ കുഞ്ഞിനെ മടിയിൽ വെച്ച് താലോലിക്കുവാൻ തുടങ്ങി.
നടന്നകന്ന സുന്ദരിയായ ആ സ്ത്രീയെ നോക്കിക്കൊണ്ടിരുന്ന സതീഷ് അടുത്തുള്ള സഹയാത്രികർ തന്നെ ശ്രദ്ധിക്കുന്നതും കുഞ്ഞു നിർത്താതെ കരയുന്നതും ശ്രദ്ധിച്ചില്ല. പെട്ടെന്നാണ് സതീഷിന്റെ കാലിൽ ഒരു ഇളം ചൂട് അനുഭവപ്പെട്ടത്. കുഞ്ഞ് മൂത്രമൊഴിച്ചിരിക്കുന്നു. അപ്പോഴേക്കും തിരിച്ചെത്തിയ ആ സ്ത്രീ കാര്യം മനസ്സിലാക്കിയെങ്കിലും അവർക്ക് ചെയ്യാവുന്നതായി ഒരു സഹായവും ഉണ്ടായിരുന്നില്ല.
സതീഷ് ഒരു ഇളിഞ്ഞ ചിരിയുമായി അവിടെയുള്ള ആൾക്കാരുടെയെല്ലാം പരിഹാസച്ചിരി കലർന്ന നോട്ടത്തിൽ നിന്ന് രക്ഷപ്പെടാനായി വേഗത്തിൽ വാഷ് റൂമിലേക്ക് നടന്നകന്നു. ഡ്രസ്സ് മാറ്റി തിരിച്ചെത്തിയപ്പോഴേക്കും വേറെ ഒരു കോഴിക്കോട് ബസ് റെഡിയായി നിന്നിരുന്നു. ആ സ്ത്രീയെ ഒന്ന് നോക്കുക പോലും ചെയ്യാതെ താൻ കൊടുത്ത വാക്ക് പോലും മറന്ന് വേഗത്തിൽ ബസ്സിൽ ഓടിക്കയറി.
സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ ആ സ്ത്രീ തന്നെ നോക്കുന്നത് കാണുവാൻ കഴിഞ്ഞു. അധികം താമസിയാതെ പുറപ്പെട്ട ബസ്സിൽ ഇരുന്ന് അവരെത്തന്നെ നോക്കിക്കൊണ്ടേയിരുന്നപ്പോൾ അറിയാതെ ഉള്ളിൽ ഒരു ചിരി വിടർന്നു. നല്ല കാലം. അറിയുന്നവർ ആരെയും കാണാതിരുന്നത്. സ്വയം മനസ്സിൽ പറഞ്ഞു.
പെട്ടെന്ന് പുറകിൽ നിന്നൊരു ശബ്ദം. തിരിഞ്ഞുനോക്കിയപ്പോൾ തന്റെ നാട്ടിലെ ഒരയൽവാസി.. ” സാറേ പണി പാളി അല്ലേ? ഒന്നും നടന്നില്ല എങ്കിലും ആ കുഞ്ഞ് ഒരു പുണ്യാഹശുദ്ധി നടത്തി അല്ലേ? സതീഷ് ആകെ തരിച്ചു പോയി. തിരിച്ചു എന്തെങ്കിലും പറയുവാനോ പ്രതികരിക്കുവാനോ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അപ്പോൾ. ഇനി നാട്ടിൽ തിരിച്ചെത്തുമ്പോൾ എന്തായിരിക്കും സ്ഥിതി? അപ്പോഴാണ് ജ്യോത്സർ പ്രവചിച്ച വിഷുഫലം ഓർമ്മ വന്നത്.. കാര്യവിഗ്നങ്ങൾ, നിരാശ, മാനഹാനി…(എച്ച്.എം.വിയിൽ തുടങ്ങി മൂന്നു പതിറ്റാണ്ട് മ്യൂസിക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന ലേഖകൻ അമിതാബച്ചൻ കോർപ്പറേഷന്റെ ജനറൽ മാനേജർ ആയിരുന്നു. സംഗീതത്തിന് പുറമെ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. “ഇന്ദ്രനീലം” എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. പല മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചെന്നൈയിൽ താമസം. )




















