ഗുരുവായൂരിൽ വൻതാര മോഡൽ നവീന മൃഗാശുപത്രി

വൻതാരയിലെ ഉന്നതതല സംഘം പുന്നത്തൂർ കോട്ട സന്ദർശിച്ചു

ഗുരുവായൂരിൽ ആനകളുടെയും ഗോക്കളുടെയും സംരക്ഷണത്തിനും രോഗ പരിചരണത്തിനും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ നവീന മൃഗാശുപത്രി വരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി മുഗാശുപത്രി സ്ഥാപിക്കുന്നതിൻ്റെ സാധ്യത പരിശോധിക്കാൻ ഗുജറാത്ത്‌
ജാംനഗറിലെ റിലയൻസ് വൻതാര വന്യ ജീവി സംരക്ഷണ കേന്ദ്രത്തിലെ ഉന്നതതല സംഘം ഗുരുവായൂരിലെത്തി. ദേവസ്വം ആനത്താവളം സന്ദർശിച്ചു.

റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് ചെയർമാൻ ആനന്ദ്‌ അംബാനിയുടെ ഗുരുവായൂർ സന്ദർശനത്തിൻ്റെയും ദേവസ്വം അധികൃതരുമായുള്ള ചർച്ചയുടെയും തുടർച്ചയാണ് വൻതാരയിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തിൻ്റെ സന്ദർശനം. പുന്നത്തൂർ ആന സംരക്ഷണ കേന്ദ്രത്തിൻ്റെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും ആധുനിക മൃഗാശുപത്രി സ്ഥാപിക്കുന്നതിൻ്റെ സാധ്യതയും ഉൾപ്പെടെ  വിദഗ്ധ സംഘം വിലയിരുത്തി.

കൂടുതൽ സാങ്കേതിക കൂടിയാലോചനകൾക്കും ആസൂത്രണത്തിനും ശേഷം പുന്നത്തൂർക്കോട്ടയുടെ സമഗ്രവികസനത്തോടൊപ്പം ആനകൾക്കായി മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് സംഘം അറിയിച്ചു. വിശദമായ പഠനത്തിനും ഏകോപനത്തിനുമായി ഗുരുവായൂർ ദേവസ്വത്തിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തെ ജാംനഗറിലെ വൻതാര സൗകര്യം സന്ദർശിക്കാൻ ഉന്നതതല സംഘം ക്ഷണിച്ചു.

സന്ദർശന വേളയിൽ ഉന്നതതല സംഘം ദേവസ്വം കൊമ്പൻ നന്ദനെ പരിശോധിക്കുകയും വിപുലമായ ചികിത്സാ പ്രോട്ടോക്കോളുകളും ക്ലിനിക്കൽ മാനേജ്‌മെൻ്റും സംബന്ധിച്ച് വിദഗ്ധ ശുപാർശകൾ നൽകുകയും ചെയ്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറിൻ്റെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ വിദഗ്ധ സംഘത്തിന് ഉചിതമായ വരവേൽപ്പ് നൽകി.