കേരളീയത്തിൽ 25 പ്രദർശനങ്ങൾ, മുന്നൂറിലേറെ കലാപരിപാടികൾ 

എട്ടു വേദികളിൽ ട്രേഡ് ഫെയറുകൾ, ഫുഡ് ഫെസ്റ്റിവലുകൾ
 
കിഴക്കേക്കോട്ട മുതൽ കവടിയാർ വരെ വേദികൾ

കേരളത്തിന്റെ വിവിധ മേഖലകളെ ദൃശ്യവൽക്കരിക്കുന്ന 25 പ്രദർശനങ്ങൾ, 30 വേദികളിലായി 4100 ഓളം കലാകാരന്മാരെ പങ്കെടുപ്പിച്ച് മുന്നൂറിലധികം കലാപരിപാടികൾ…  കേരളീയത്തിൻ്റെ വേദികൾ അണിഞ്ഞൊരുങ്ങി. കിഴക്കേക്കോട്ട മുതൽ കവടിയാർ വരെയുള്ള സ്ഥലങ്ങളിലാണ് വേദികൾ.

നവംബർ ഒന്ന് മുതൽ ഏഴു വരെയാണ് തലസ്ഥാന നഗരിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023. വിവിധ സർക്കാർ വകുപ്പുകളിലൂടെ നടപ്പാക്കിവരുന്നതും കേരളത്തിന്റെ സമഗ്രമായ പുരോഗതിക്കു കാരണമായിട്ടുള്ളതുമായ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള എട്ടു പ്രധാന എക്സിബിഷനുകളാണ് പ്രദർശനങ്ങളുടെ ആദ്യഭാഗം.

കനകക്കുന്ന്, ടാഗോർ തീയറ്റർ, യൂണിവേഴ്സിറ്റി കോളേജ്, അയ്യൻകാളി ഹാൾ, സെൻട്രൽ സ്റ്റേഡിയം, പുത്തരിക്കണ്ടം എന്നീ വേദികളിലാണ് ഈ എക്സിബിഷനുകൾ ഒരുങ്ങുന്നത്. കിഫ്ബി, ദുരന്ത നിവാരണ അതോറിറ്റി, ടൂറിസം വകുപ്പ് എന്നിങ്ങനെ വിവിധ സർക്കാർ സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, ജല സംരക്ഷണം അടിസ്ഥാനമാക്കിയുള്ള പ്രദർശനം, വിവിധ കലാകാരന്മാര്‍ ഒരുക്കുന്ന പ്രദർശനങ്ങൾ എന്നിങ്ങനെ 10 എക്സിബിഷനുകളും ഉണ്ടാകും.

കേരളത്തിലെ പ്രശസ്തരായ ശിൽപ്പികൾ ഒരുക്കുന്ന 25 ഓളം ഇൻസ്റ്റലേഷനുകൾ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും ഉയരും. റിയാസ് കോമു തയ്യാറാക്കുന്ന ആർട്ട് ഡോക്യുമെൻ്റേഷനും എക്സിബിഷന്റെ ഭാഗമാണ്. എട്ടു വേദികളിലായാണ് ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. 425 സംരംഭകർ പങ്കെടുക്കും. വ്യവസായ മേഖലയിലെയും വിനോദ സഞ്ചാര, ഹോസ്പിറ്റാലിറ്റി, ആരോഗ്യമേഖലയിലെ സംരംഭങ്ങളുടെ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. ഇരുന്നൂറി ലധികം ബയേഴ്സ് പങ്കെടുക്കും.

മാനവീയം വീഥി മുതൽ കിഴക്കേകോട്ട വരെ 11 വേദികളിലായി കേരളത്തിൻ്റെ തനത് രുചികൾ ഉൾപ്പെടുത്തി വ്യത്യസ്തമായ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. തട്ടുകട മുതൽ ഫൈവ് സ്റ്റാർ വിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ 150 ലധികം സ്റ്റാളുകളുണ്ട്. യൂണിവേഴ്സിറ്റി കോളേജ് മുതൽ വാൻറോസ് ജങ്ഷൻ വരെ ഒരുക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ ഈ ഏഴ് ദിവസം നൈറ്റ് ലൈഫിന്റെ കൂടി ഭാഗമാകും.

കവടിയാർ മുതൽ കിഴക്കേകോട്ട വരെ വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ആശയങ്ങളുടെ അടിസ്ഥാനത്തിൽ ദീപക്കാഴ്ചകളാൽ കനകക്കുന്നിൽ വിവിധ സെൽഫി പോയിന്റുകളും ഉണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ കോർത്തിണക്കിയ ഇൻസ്റ്റലേഷനൊപ്പം അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്നായ നീലവെളിച്ചം പ്രമേയമാക്കി ഒരുക്കുന്ന സെൽഫി പോയിൻറാണ് ഇതിലൊന്ന്.

ടാഗോർ തിയേറ്ററിൽ മൂൺ ലൈറ്റുകൾ നിലാനടത്തത്തിന് വഴിയൊരുക്കും. മ്യൂസിയത്തിൽ കുട്ടികളെ ആകർഷിക്കുന്നതിനായി മൃഗങ്ങളുടെയും ചിത്രലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങൾ തീർക്കും. നിർമാണ ചാരുതയെ എടുത്തുകാട്ടുന്ന നിറങ്ങളും വെളിച്ചവും അണിനിരത്തിയാണ് സെക്രട്ടറിയേറ്റിലെ ദീപാലങ്കാരം.

Leave a Reply

Your email address will not be published. Required fields are marked *