ഗോത്രകലകളെ ഉള്‍പ്പെടുത്തുന്നത് പരിഗണനയില്‍- മുഖ്യമന്ത്രി

ഗോത്രകലകളെ സ്‌കൂള്‍ കലോത്സവ മത്സരയിനമാക്കുന്നത് പരിഗണനയിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മംഗലംകളി പ്രദര്‍ശന ഇനമായി ഉള്‍പ്പെടുത്തി പുതിയൊരു തുടക്കം കുറിക്കുകയായിരുന്നു ഇത്തവണ. ജനകീയകലാരൂപങ്ങള്‍ക്കൊപ്പം പ്രാക്തന കലകളുടെയും സംഗമമാണ് കലോത്സവത്തെ വേറിട്ടു നിര്‍ത്തുന്നത്.

മദ്യത്തിനും മയക്കു മരുന്നിനുമെതിരെയുള്ള പ്രതിരോധത്തിന് ഉതകുന്ന കലാരൂപങ്ങളൊരുക്കാന്‍ കുട്ടികള്‍ ശ്രദ്ധിക്കണം. അധ്യാപകര്‍ അതിന് പിന്തുണയേകണം. കലാപ്രവര്‍ത്തനം നടത്തുന്നതിന് സാമ്പത്തിക പ്രയാസം നേരിടുന്ന പ്രതിഭകളെ സംരക്ഷിക്കാന്‍ വിപുല സംവിധാനം വേണം. സാംസ്‌കാരിക വകുപ്പിനും ജനകീയസമിതികള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനാകും.

ശുദ്ധമായ കലയും അതിന് ഭംഗം വരുത്താത്ത സാമൂഹ്യതയുടെ ഉള്ളടക്കവുമാണ് കലോത്സവത്തിന്റെ സവിശേഷത. കല പോയിന്റ് നേടാനുള്ള ഉപാധിയായി കാണുന്ന പ്രവണത അവസാനിപ്പിക്കണം. പങ്കെടുക്കലാണ് പ്രധാനം. കൗമാരമനസുകളെ അനാരോഗ്യകരമായ മത്സര ബോധത്തിലൂടെ കലുഷിതമാക്കരുത്. രക്ഷകര്‍ത്താക്കളുടെ മത്സരമല്ലിത് എന്ന ബോധ്യം വേണം. ഇന്ന് പിന്നിലാകുന്നവര്‍ നാളെ മുന്നിലെത്തുന്നതാണ് ചരിത്രം. വിജയികളാകുന്ന എത്രപേര്‍ കലാരംഗത്ത് തുടരുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

ഫലപ്രഖ്യാപനം വരെ നീളുന്ന കുറ്റമറ്റ സംഘാടനമാണ് കലോത്സവത്തില്‍ ഉറപ്പാക്കിയിട്ടുള്ളതെന്ന് അധ്യക്ഷനായ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മികച്ച സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പരാതിരഹിതമായി കലോത്സവം പൂര്‍ത്തിയാക്കാനാകും. കലോത്സവ മാന്വല്‍ അടുത്ത വര്‍ഷം പരിഷ്‌കരിക്കുന്നത് പരിഗണനയിലാണ് – അദ്ദേഹം പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലയുടെ ചുമതലയുള്ള ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ മത്സര ഇനങ്ങളുടെ വൈപുല്യം കലോത്സവത്തിന് മാറ്റുകൂട്ടുന്നുവെന്ന് പറഞ്ഞു. മേളയുടെ സമ്പൂര്‍ണ മികവിന് എല്ലാവരുടേയും സഹകരണം അനിവാര്യമാണ്- അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ കെ.രാജന്‍, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ്‌കുമാര്‍, എം. പി മാരായ എന്‍. കെ. പ്രേമചന്ദ്രന്‍, എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എം. എല്‍ .എ മാരായ എം. മുകേഷ്, എം.നൗഷാദ്, ജി. എസ്. ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, സുജിത്ത് വിജയന്‍പിള്ള, പി. എസ് സുപാല്‍, പി. സി. വിഷ്ണുനാഥ്, സി. ആര്‍. മഹേഷ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗോപന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി റാണിജോര്‍ജ്, ഡയറക്ടര്‍ എസ്. ഷാനവാസ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ചലച്ചിത്രതാരങ്ങളായ ആശ ശരത്, നിഖില വിമല്‍ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *