നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ഏഴിന് തുടങ്ങും

നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് (KLIBF 2026) ജനുവരി ഏഴിന് തുടക്കമാകും. ജനുവരി 13 വരെ നീണ്ടുനിൽക്കുന്ന വായനയുടെ മഹാമേള ബുധനാഴ്ച രാവിലെ 11ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സ്പീക്കർ എ. എൻ. ഷംസീർ അദ്ധ്യക്ഷത വഹിക്കും. ആധുനിക മലയാള സാഹിത്യത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ എൻ.എസ്. മാധവന്  ഈ വർഷത്തെ നിയമസഭാ പുരസ്‌കാരം ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും.

കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ ചെയർപേഴ്‌സൺ ഡോ. ക്രിസ്റ്റഫർ കെ. കലില (സാംബിയ) മുഖ്യപ്രഭാഷണം നടത്തും. 2025ലെ അന്താരാഷ്ട്ര ബുക്കർ പുരസ്‌കാര ജേതാവ് ബാനു മുഷ്താഖ്  മുഖ്യാതിഥിയാകും.

മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്,  സാഹിത്യകാരൻ ടി.പത്മനാഭൻ, ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ പങ്കെടുക്കും.

പുസ്തക സ്റ്റാളുകളുടെ ഉദ്ഘാടനം രാവിലെ 9.30ന് സ്പീക്കർ എ. എൻ. ഷംസീറും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ചേർന്ന് നിർവ്വഹിക്കും. ഉച്ചയ്ക്ക് 12ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് ഉദ്ഘാടനം ചെയ്യും.

വൈവിധ്യമാർന്ന ചർച്ചകളും സംവാദങ്ങളുമാണ് പുസ്തകോത്സവത്തിന്റെ ആദ്യദിനം ഒരുക്കിയിരിക്കുന്നത്.12.30ന് നടക്കുന്ന ‘KLIBF ടോക്കിൽ’ ഡോ. ടി. എം. കൃഷ്ണ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് ‘നേതാക്കൾ സാഹിത്യം വായിക്കുമ്പോൾ’ എന്ന വിഷയത്തിൽ മന്ത്രി പി. രാജീവും പ്രതിപക്ഷ നേതാവ് വി. ഡി.സതീശനും സംവദിക്കും.

വൈകിട്ട് 4ന് മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘സഭയിലെ കാൽ നൂറ്റാണ്ട്’ എന്ന പാനൽ ചർച്ചയിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ എന്നിവരടക്കം സഭയിലെ മുതിർന്ന അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. ബുക്കർ പുരസ്‌കാര ജേതാവ് ബാനു മുഷ്താഖും പ്രിയ കെ. നായരും തമ്മിലുള്ള സംവാദവും ഉച്ചയ്ക്ക് 2.45 ന് നടക്കും. കുട്ടികൾക്കായി പ്രത്യേക സ്റ്റുഡന്റ്‌സ് കോർണറും മാതൃകാ നിയമ സഭയും പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.