ഞാന്‍ ഇന്നും സി.കെ.സി.സാറിന്റെ  മലയാളം ക്ലാസില്‍

ഭാഷാ പണ്ഡിതനും തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്ക്കൂളിൽ മലയാള വിഭാഗം തലവനുമായിരുന്ന ഡോ.സി.കെ ചന്ദ്രശേഖരൻ നായരുടെ ചരമവാർഷിക ദിനമാണ് നവംമ്പർ  28. സൈനിക സ്ക്കൂളിൽ അദ്ദേഹത്തിൻ്റെ ശിഷ്യനായ  മേജര്‍ ജനറല്‍ (റിട്ട.) കെ.എസ്. വേണുഗോപാല്‍
ആ സാഹിത്യ പ്രതിഭയെ അനുസ്മരിക്കുന്നു. ബാംഗ്ലൂരിൽ താമസിക്കുന്ന വേണുഗോപാൽ തൃപ്പൂണിത്തുറയിലെ കുറുപ്പശ്ശേരിൽ കുടുംബാംഗമാണ്.
 
സി.കെ.സി സാറിന്റെ വിയോഗത്തിന് ആറു വര്‍ഷം തികയുകാണ്. 2012 ല്‍ ഞാന്‍ആർമി യുടെ കേരള – കര്‍ണ്ണാടക സബ്ബ് ഏരിയ ജി.ഒ.സി (ജനറല്‍ ഓഫീസര്‍ കമാന്റിങ്ങ്) ആയിരിക്കുമ്പോഴാണ് അവസാനമായി ചേർത്തല പള്ളിപ്പുറത്തുള്ള വീട്ടില്‍ ചെന്ന് സാറിനെ കാണുന്നത്. അന്ന് ഞങ്ങള്‍ ഒരുപാടു നേരം സംസാരിച്ചു. സാറിന് ഏറ്റവും ഇഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നല്ലോ ഞാന്‍. കഴക്കൂട്ടം സൈനിക സ്‌കൂളില്‍ മലയാളത്തില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഞാന്‍.
 
 
അതുകൊണ്ടുതന്നെ പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയതും മലയാളത്തിനായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അധ്യാപകരിൽ ഒരാള്‍ സി.കെ.സി സാറായിരുന്നു. സാറിന്റെ ക്ലാസ്സില്‍ മലയാളത്തില്‍ മാത്രം സംസാരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. ഇംഗ്ലീഷ്മീഡിയത്തില്‍ പഠിക്കുന്നതുകൊണ്ട് നമ്മള്‍ അറിയാതെ
ഇംഗ്ലീഷ് വാക്കുകള്‍ വന്നുപോകും. അതിന് സാര്‍ ഫൈന്‍ ഇടുമായിരുന്നു. മിക്കവാറും എല്ലാവര്‍ക്കും തെറ്റുപറ്റും. ഞങ്ങളില്‍ ചിലര്‍ മാത്രം സ്ഫുടമായി മലയാളത്തില്‍ മാത്രം സംസാരിക്കും. എനിക്ക്
 
 
ഒരിക്കല്‍പോലും ഫൈന്‍ കൊടുക്കേണ്ടിവന്നിട്ടില്ല. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അന്ന് ട്രിപ്പിള്‍ എം.എ യുള്ളത് സി.കെ.സി സാറിന് മാത്രമായിരുന്നു. അദ്ദേഹത്തിൻ്റെ ഭാഷാനൈപുണ്യം ഞങ്ങളെ വായിക്കാന്‍ ഒരുപാട് പ്രോത്സാഹിപ്പിച്ചു. സൈനിക് സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങളെല്ലാം വായിച്ചു തീര്‍ക്കണമെന്നാണ് സാറ്‌
പറഞ്ഞത്. അങ്ങനെയാണ് ഒമ്പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും പഠിക്കുമ്പോള്‍ ഞങ്ങളില്‍ പലരും എം.ടി യുടെ എല്ലാ നോവലുകളും തിരഞ്ഞെടുത്ത കഥകളും വായിച്ചിട്ടുണ്ട്. ഞാന്‍ പിന്നീടൊരിക്കല്‍ എം.ടി യുടെ കോഴിക്കോടുള്ള വീട്ടില്‍ വെച്ച് ഇത് പറഞ്ഞപ്പോള്‍
 
 
അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. കാരണം പട്ടാളചിട്ടകള്‍ പഠിപ്പിക്കുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മലയാളത്തിന് ഇത്രയും പ്രാധാന്യമോ? ഡോ.സി.കെ.സി നായര്‍ എന്ന സാറിനെപ്പറ്റി പറഞ്ഞപ്പോഴാണ് എം.ടിക്ക് ഇതിന്റെ സാദ്ധ്യതയെകുറിച്ച് മനസ്സിലായത്. സി.കെ.സി സാര്‍ എപ്പോഴും കുട്ടികളുടെ കൂടെയുണ്ടാകുമായിരുന്നു. അധ്യാപകനേക്കാള്‍, ഒരച്ഛന്റെ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയത്. സാധാരണ കുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്ന ഭൂരിഭാഗം കുട്ടികള്‍ക്ക് താങ്ങും തണലുമായി സാര്‍ നിലകൊണ്ടു. പലപ്പോഴും നമ്മുടെ മാതാപിതാക്കന്മാരുടെ ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളും മനസ്സിലാക്കി അവരെ പിരിഞ്ഞ്
 
സൈനിക സ്‌ക്കൂളിലെ ശിഷ്യനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസിനൊപ്പം

ബോഡിങ്ങില്‍ താമസിക്കുന്ന ചെറിയ കുട്ടികളെ സമാധാനിപ്പിക്കാനും സാറെപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. എന്റെ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നെയുംകൊണ്ട് തിരുവനന്തപുരം ആകാശവാണിയില്‍ പ്രോഗ്രാമിനായി രണ്ടു പ്രാവശ്യം പോയത് ഞാനോര്‍ക്കുന്നു. അന്ന് ഞാന്‍ എട്ടാം ക്ലാസ്സില്‍ വെച്ചെഴുതിയ ഒരു ചെറുകഥ പ്രക്ഷേപണം ചെയ്യാനും മറ്റൊരിക്കല്‍ ഒരു മലയാളം നാടകത്തില്‍ അഭിനയിക്കാനും. രണ്ടുപ്രാവശ്യവും എന്നെക്കാള്‍ സന്തോഷം സാറിനായിരുന്നു. സാറ് അന്ന് ആകാശവാണിയിൽ വിദ്യാഭ്യാസ രംഗത്തിൽ ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചിരുന്നു. കഥാപ്രസംഗവും

 
അവതരിപ്പിക്കുമായിരുന്നു. പട്ടാളജീവിതത്തില്‍ ഞാൻ പടിപടിയായി മുന്നോട്ടു പോകുമ്പോള്‍ സാറിന്റെ അഭിനന്ദനങ്ങള്‍ എനിക്ക് കിട്ടിക്കൊണ്ടേയിരുന്നു.  ഒരു വിദ്യാര്‍ത്ഥിക്ക് കിട്ടിയ അഭിവൃദ്ധിയില്‍ സാര്‍ എപ്പോഴും സന്തോഷിച്ചിരുന്നു. കൂടാതെ ഞാന്‍ കാശ്മീരില്‍ ജോലി ചെയ്തിരുന്ന സമയത്ത് തന്ന പല ഉപദേശങ്ങളും വളരെയധികം ഗുണം ചെയ്തിട്ടുണ്ട്.  പ്രത്യേകിച്ചും ഞാന്‍ എന്റെ ബറ്റാലിയന്റെ കമാന്റിങ്ങ് ഓഫീസര്‍ ആയിരുന്നപ്പോള്‍. സി.കെ.സി സാര്‍ മരിച്ചിട്ട് ആറു വര്‍ഷമായി എന്നാലോചിക്കാന്‍ പോലും കഴിയുന്നില്ല. ഇപ്പോഴും സൈനിക
 
 
സ്‌കൂളില്‍  സാറിന്റെ മലയാളം ക്ലാസ്സില്‍,  സന്തോഷപൂര്‍വ്വം ഇരിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. 2016 ൽ അദ്ദേഹത്തിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ
ഞാൻ പങ്കെടുത്തിരുന്നു. സൈനിക സ്ക്കൂളിൽ അദ്ദേഹത്തിൻ്റെ ശിഷ്യനായ സിനിമാ സംവിധായകൻ രാജീവ്നാഥ്,  എൻ്റെ സൈനിക സ്ക്കൂൾ സഹപാഠിയും സീനിയര്‍ മാധ്യമപ്രവര്‍ത്തകനുമായ ജെ.അജിത്
 
 
കുമാര്‍, സെസ്സിലെ സീനിയർ ശാസ്ത്രജ്ഞനായ ജോൺ മത്തായി എന്നിവരെല്ലാം പങ്കെടുത്തിരുന്നു. എല്ലാവരും സ്ക്കൂൾ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. സാറ് ഇന്ന് നമ്മോടൊപ്പമില്ല. പക്ഷെ ജീവിത കാലം മുഴുവൻ സാറിനെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ എന്റെ കൂടെയുണ്ടാകും.
 
ഡോ.സി.കെ ചന്ദ്രശേഖരൻ നായർ
ജീവിത രേഖ
 
1932 നവംബര്‍ 3ന്‌ ചേര്‍ത്തല താലൂക്കിലെ ചേന്നംപളിപ്പുറം പഞ്ചായത്തില്‍ ജനിച്ചു. അച്ഛന്‍ – ചോനപ്പള്ളില്‍ കുഞ്ഞന്‍ പണിക്കര്‍, അമ്മ – മാന്താനത്ത്‌ കുഞ്ഞിക്കുട്ടി അമ്മ. 1951ല്‍ വൈക്കം ഗവ: ഹൈസ്‌ക്കൂളില്‍ നിന്ന്‌ ഈ.എസ്സ്‌.എല്‍.സി. പരീക്ഷ പാസ്സായി. 1960ല്‍ മലയാളം എം.എ; 1961ല്‍ ബി.എഡ്‌; 1963ല്‍ ഹിന്ദി എം.എ; 1966ല്‍ ഇംഗ്ലീഷ്‌ എം.എ; 1981ല്‍ പി.എച്ച്‌ഡി. ഗവണ്‍മെന്റ്‌ സ്‌ക്കൂളുകള്‍, സൈനിക്‌ സ്‌ക്കൂള്‍, നവോദയ വിദ്യാലയം എന്നിവിടങ്ങളിലായി സുദീര്‍ഘമായ അധ്യാപക ജീവിതം. ഇടുക്കി നവോദയ വിദ്യാലയത്തിൻ്റെ സ്ഥാപക പ്രിൻസിപ്പൽ. നോവല്‍, ചെറുകഥ, ബാലസാഹിത്യം, സാഹിത്യ നിരൂപണം, ഭാഷാശാസ്‌ത്രം, പ്രാമാണിക ഗ്രന്ഥങ്ങള്‍, സഞ്ചാരസാഹിത്യം, ഹൈന്ദവദര്‍ശനം എന്നീ വിഭാഗങ്ങളിലായി 50 കൃതികള്‍. ഭാര്യ – രാധാമണി മക്കള്‍ – രമാദേവി, രതീശ്‌, രശ്‌മി. വിലാസം മകം, കെ.ആര്‍. പുരം ചേര്‍ത്തല , ആലപ്പുഴ ജില്ല- 688 556
 
പ്രസിദ്ധീകരിച്ച 
പുസ്തകങ്ങൾ 
 
മലയാളത്തിന്റെവളര്‍ച്ച(1969)
പിടിത്താളുകള്‍ (1969)
ചീനവല (1969)
സംവിധാനം (1971)
പിച്ചിമൊട്ടുകള്‍ (1973)
വൈക്കംകായല്‍ (1973)
എഴുത്തച്ചനു മുമ്പും പിമ്പും (1978)
ഗദ്യരചന ഒന്നാംഭാഗം (1977)
ഉള്ളൂരിന്റെ കവിത്വം (1979)
ഗദ്യരചന രണ്ടാംഭാഗം (1985)
ആലവട്ടം (1984)
മുണ്ടശ്ശേരിയുടെ നിരൂപണം (1987)
പ്രതിമാന കല്‌പ്പനം കാല്‍പ്പനിക കവിതയില്‍(1986)
അമരം ഭാഷ (1988)
കാവും പിശാചും (1990)
വാനപ്രസ്ഥം (1990)
വെളുത്തവാവ്‌ (1993)
ഗദ്യരചന മൂന്നാം ഭാഗം (1993)
കുടമണികള്‍ (1995)
അടിസ്ഥാന വ്യാകരണം(1,2)(1996)
മലയാള ബോധനം (1998)
നിറം മാറുന്ന റഷ്യ (1999)
മഹാകവി ഉള്ളൂര്‍ (2001)
മഹാഭാരത പരിക്രമം (2001)
ഹിന്ദുവിൻ്റെ ജീവിതധര്‍മ്മം (2002)
സൈനിക്‌ സ്‌കുള്‍ തമാശകള്‍ (2004)
കിരാതം (2004)
ഭാഗവതസമീക്ഷ (2004)
രാമായണേഭാഗവതേച (2005)
ലീലാതിലകസൂത്രഭാഷ്യം (2005)
ഇതിഹാസ സൂക്തികൾ (2005)
മുകുന്ദമാല (2006)
തുടുതുടെ മിന്നും പരമാര്‍ത്ഥം (2006)
ഹിന്ദുമതത്തിന്റെ രാജമാര്‍ഗ്ഗം (2006)
ശ്രീനാരായണഗുരുവിന്റെ ആര്‍ഷപാരമ്പര്യം(2006)
തുളസീദാസ കീര്‍ത്തനങ്ങള്‍ (2007)
ഹിന്ദുവിന്റെ ആധ്യാത്മിക വീക്ഷണം (2008)

ഹൈന്ദവ ചിന്തകള്‍ (2009)

ഭാഗവത സമീക്ഷ (2015) 

മഹാഭാരത പരിക്രമം (2015)