സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കാൻ കലോത്സവക്കലവറ ഒരുങ്ങി
സംസ്ഥാന സ്കൂൾ കലാത്സവത്തിനോടനുബന്ധിച്ച് ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഭക്ഷണപ്പുര സജീവമായി. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കലവറ നിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. നാല് നേരമായി 60,000 പേർക്ക് ഭക്ഷണം നൽകേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
കുട്ടികളിൽ നിന്ന് ശേഖരിച്ച തേങ്ങയടക്കം പലതരത്തിലുള്ള പച്ചക്കറികൾ ഒരു ദിവസം ഭക്ഷണമൊരുക്കുന്നതിന് ഉപയോഗിക്കും. തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, കലോത്സവത്തിനായി സ്വാദിഷ്ടമായ ഭക്ഷണമൊരുക്കുന്നതിന് നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരി, ഭക്ഷണകമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷണ പന്തലിൽ നടന്ന പാലുകാച്ചൽ ചടങ്ങിൽ പഴയിടം മോഹനൻ നമ്പൂതിരി തിരി തെളിയിച്ചു. മന്ത്രി വി. ശിവൻകുട്ടി, റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, എൻ.കെ. അക്ബർ, എ.സി. മൊയ്തീൻ, സനീഷ് കുമാർ ജോസഫ്, മേയർ ഡോ. നിജി ജസ്റ്റിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




















