തിരുവനന്തപുരത്ത് ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യുണിറ്റ് സ്ഥാപിക്കും
ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ പ്രതിരോധ നിർമ്മാ ണ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായി 180 ഏക്കർ ഭൂമി കൂടി സംസ്ഥാന സർക്കാർ കൈമാറും. തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ ഭൂമിയാണ് ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യുണിറ്റ് സ്ഥാപിക്കുന്നതിന് ഡി.ആർ. ഡി.ഒയ്ക്ക് കൈമാറാൻ സുപ്രീം കോടതി അനുമതി നൽകി.
തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനും 45 ഏക്കർ ഭൂമി സശസ്ത്ര സീമ ബൽ ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്‌സ് സ്ഥാപിക്കാൻ കൈമാറാനും സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്.
പദ്ധതിക്കായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് വ്യവസായവകുപ്പിനെ സമീപിച്ചിരുന്നതായി വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. തുടർന്ന് റവന്യൂ മന്ത്രിയോടൊപ്പം നടത്തിയ യോഗത്തിൽ പ്രാഥമികമായിരണ്ട് സ്ഥലങ്ങൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് റവന്യൂ, വ്യവസായം,ഡി.ആർ. ഡി.ഒ സംഘം സംയുക്ത പരിശോധനയിലൂടെ പദ്ധതിപ്രദേശമായി ഈ സ്ഥലം തിരഞ്ഞെടുത്തു.
സുപ്രീംകോടതി നിർദേശമുള്ളതിൽ സ്ഥലം വിട്ടുനൽകുന്നതിൽ തടസമുണ്ടായിരുന്നു. ഇത് മനസിലാക്കിക്കൊണ്ട് അഡ്വക്കേറ്റ് ജനറലിന്റെയും നിയമവകുപ്പിന്റെയും അഭിപ്രായമാരായുകയും അനുകൂല നിയമോപദേശം ലഭിക്കുകയും ചെയ്തു. ഇതിന്മേൽ മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ കൂടെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡി.ആർ. ഡി.ഒ യുടെ കീഴിൽ പ്രവർത്തിക്കുന്ന BATL ഈ ഭൂമിയിൽ അത്യാധുനിക മിസൈലുകളുടെയും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളുടെയും രണ്ടാം നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. ഇന്ത്യയുടെ ദേശീയ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിന് കേരളത്തിലെ പ്ലാന്റിന്റെ വിപുലീകരണം സഹായകമാകും. മന്ത്രി പറഞ്ഞു.
ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ കേരളത്തിന്റെ സംഭാവന പലമടങ്ങ് വർധിക്കുകയാണ്. ഇതിനൊപ്പം 15 വർഷത്തിനുള്ളിൽ 2500 കോടി രൂപയ്ക്ക് മുകളിൽ ജി.എസ്.ടി. വരു മാനം ലഭിക്കാനും അഞ്ഞൂറിൽ അധികം ഹൈസ്കിൽ എഞ്ചിനീയറിങ്ങ്, ടെക്നിക്കൽ ജോലികൾ സൃഷ്ടിക്കപ്പെടാനും പദ്ധതിയിലൂടെ സാധിക്കും.




















