ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം: പദ്ധതികള്‍ അടുത്ത വർഷം പൂര്‍ത്തിയാകും
കേരളത്തിൽ സ്ഥാപിക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പദ്ധതികള്‍ 2026 ൽ പൂര്‍ത്തിയാകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
സംസ്ഥാനത്ത് നടപ്പാക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പദ്ധതികൾ പ്രധാനമായും ലക്ഷ്യമിടുന്നത് പകൽ സമയത്ത് കൂടുതലായി ഉത്പാദിപ്പിക്കുന്ന സൗരോർജ്ജ വൈദ്യുതി സംഭരിച്ച് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുന്ന വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ വിതരണം ചെയ്യുക എന്നതാണ്.
ഇതുവഴി രാത്രികാല വൈദ്യുതി പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാനും ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാനും ഉയർന്ന വിലയ്ക്ക് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നത് കുറക്കാനും സാധിക്കും. ഈ പ്രവർത്തനങ്ങളിലൂടെ 2030 ഓടുകൂടി 3,500 മെഗാവാട്ട് അവർ സംഭരണ ശേഷി കൈവരിക്കാനാണ് കേരളം പ്രതീക്ഷിക്കുന്നത്.
നിലവിൽ നടപ്പാക്കുന്ന പ്രധാന പദ്ധതികളിൽ കെ.എസ്.ഇ.ബി കേന്ദ്ര ഏജൻസിയായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് കാസർകോട് മൈലാട്ടിയിൽ നടപ്പാക്കുന്ന പദ്ധതി ശ്രദ്ധേയമാണ്. ഇതിന് 125 MW ശേഷിയും 500 MWh സംഭരണ ശേഷിയുമുണ്ട്.
നാല് മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത് എന്ന സവിശേഷതയുമുണ്ട്. കേന്ദ്ര ഊർജ്ജ മന്ത്രാലയം 135 കോടി രൂപ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ആയി അനുവദിച്ചതിനാൽ സംസ്ഥാനത്തിനോ കെ.എസ്.ഇ.ബിക്കോ ഇതിന് പ്രാരംഭ മുതൽമുടക്കില്ല എന്നതും പ്രധാനമാണ്.




















