കേരളം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഏറ്റെടുക്കുന്നതിൽ മുന്നില്‍
കേരളം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ദേശീയ ശരാശരിയേക്കാല്‍ വളരെ മുന്നിലാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഈ വിഭാഗത്തില്‍ കേരളത്തില്‍ 41.9 ശതമാനം ഇ.വികള്‍ നിലവില്‍ ഉപയോഗത്തിലുണ്ട്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും മന്ത്രി പറഞ്ഞു.
നീതി ആയോഗും, കെ.എസ്.ഇ.ബി.യും, ആര്.എം.ഐ.യും സംയുക്തമായി സംഘടിപ്പിച്ച ‘ദി ശൂന്യ ഇവി കോണ്‍ക്ലേവ് 2025 കേരള ചാപ്റ്റര്‍ ’ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാല് വര്‍ഷക്കാലയളവിനുള്ളില്‍ 935 ദശലക്ഷത്തിലധികം സീറോ-എമിഷന്‍ യാത്രകള്‍ സാധ്യമാക്കാന്‍ ശൂന്യ സീറോ പൊല്യൂഷന്‍ മൊബിലിറ്റിയുടെ ഭാഗമായി രാജ്യത്തിന് കഴിഞ്ഞു. ഈ സംരഭത്തിലൂടെ 1198 കോടി രൂപയുടെ ഇന്ധന ലാഭമാണ് രാജ്യത്തിന് ലഭിച്ചത്. ഇത് വെറുമൊരു സാമ്പത്തിക ലാഭമല്ലെന്നും 2.22 ദശലക്ഷം മരങ്ങള്‍ നടുന്നതിന് തുല്യമായ പ്രവൃത്തിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്.എം.ഐ. മാനേജിംഗ് ഡയറക്ടര്‍ അക്ഷിമാ ഗാതെ, നീതി ആയോഗ് ഉപദേശകന് സുധേന്ദു ജെ. സിന്‍ഹ, കെ.എസ്.ഇ.ബി. ചെയര്മാന് ആൻ്റ് മാനേജിംഗ് ഡയറക്ടര്‍ മിന്‍ഹാജ് ആലം, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.ആര്. ജ്യോതിലാല്‍, പുനീത് കുമാര്‍, അനെര്‍ട്ട് സി.ഇ.ഒ. ഹര്‍ഷില്‍ ആര്. മീണ ഐ.എ.എസ്, കെ.എസ്.ഇ.ബി. ഡയറക്ടര്‍ സജീവ്. ജി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.




















