എറണാകുളം മെഡിക്കൽ കോളേജിൽ സ്ലീപ് അപ്നിയ പരിശോധന

കൂർക്കം വലിയോടനുബന്ധിച്ച് ശ്വാസം നിന്ന് പോകുന്ന രോഗാവസ്ഥയായ സ്ലീപ് അപ്നിയ പരിശോധിക്കാൻ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ സൗകര്യം. സ്വകാര്യ ആശുപത്രികളേക്കാൾ കുറഞ്ഞ നിരക്കിൽ പരിശോധന സാധ്യമാക്കുന്നതിന് കൊച്ചിൻ ഷിപ് യാഡിന്റെ സഹായത്തോടെയാണ് നൂതനമായ സ്ലീപ് അപ്നിയാ പരിശോധന മെഷീൻ സ്ഥാപിച്ചിട്ടുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.

ഉറക്കത്തിലെ അപസ്മാരവും തലച്ചോറിലെ മാറ്റങ്ങളും ഇതിലൂടെ കണ്ടുപിടിക്കാൻ സാധിക്കും. നെഞ്ചുരോഗ വിഭാഗത്തിൽ ഇ -ബസ് , ബ്രോങ്കോസ്കോപ്പി, തൊറാകോസ്‌കോപി, ഡി.എൽ.സി.ഒ അടങ്ങിയ ശ്വാസപരിശോധന ലാബ് തുടങ്ങിയ സംവിധാനങ്ങൾക്കൊപ്പം സ്ലീപ് അപ്നിയ പരിശോധനയും ഇനി മുതൽ നടത്താം.

24 ശതമാനം പുരുഷന്മാരും 14 ശതമാനം സ്ത്രീകളും കൂര്‍ക്കം വലിക്കുന്നവരാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിൽ 4.8മുതൽ 7.6 ശതമാനം വരെയുള്ള ആളുകളിൽ സ്ലീപ് അപ്നിയ രോഗാവസ്ഥ കാണാറുണ്ട്. തുടക്കത്തിൽ വലിയ ബുദ്ധിമുട്ട് രോഗിക്ക് തോന്നുന്നില്ല എങ്കിലും ഇത് മൂലം രക്തസമ്മർദ്ദം , ഹൃദ്രോഗം, പക്ഷാഘാതം മുതലായവ ഉണ്ടാവാനും സാധ്യതയുണ്ട്.