ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി
ഉപരാഷ്ട്രപതി ജഗദീപ് ധൻകറും ഭാര്യ ഡോ.സുദേഷ് ധൻകറും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് വ്യോമസേനാ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ഉപരാഷ്ട്രപതി റോഡ് മാർഗം ഒരു മണിയോടെ തെക്കേ നടയിലെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തി.
ഉപരാഷ്ട്രപതി ജഗദീപ് ധൻകറെയും ഡോ.സുദേഷ് ധൻകറിനെയും എൻ.കെ.അക്ബർ എംഎൽ എ ,ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി. നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
എൻ.കെ.അക്ബർ എം എൽ എ, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ എന്നിവർ ഉപരാഷ്ട്രപതിയെ ഷാൾ അണിയിച്ചു. തുടർന്ന് അൽപനേരത്തെ വിശ്രമത്തിനു ശേഷം ഉപരാഷ്ട്രപതി തെക്കേ നടയിലൂടെ ക്ഷേത്ര ദർശനത്തിനെത്തി. ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഉപരാഷ്ട്രപതിയെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.
ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു. ക്ഷേത്ര ദർശനം പൂർത്തിയാക്കി ശ്രീവത്സത്തിൽ മടങ്ങിയെത്തിയ ഉപരാഷ്ട്രപതിക്ക് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചുമർചിത്രം സമ്മാനിച്ചു.
രാവിലെ ഒമ്പതുമണിയോടെ ദർശനത്തിനെത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴയും മോശം കാലാവസ്ഥയും കാരണമാണ് ദർശനസമയം പുനക്രമീകരിച്ചത്.




















