കൃഷി മന്ത്രിയുടെ വീട്ടിൽ കൂൺ കൃഷി വിളവെടുപ്പ് 

കേരളത്തിൽ ഏറ്റവും ലാഭകരമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് കൂൺ കൃഷിയെന്നും വിവിധ ഇനങ്ങൾ ഇന്ന് കേരളത്തിൽ കർഷകർ കൃഷി ചെയ്യുന്നുണ്ടെന്നും കൂണിനെ സൂപ്പർ ഫുഡ് ആയി ലോകം തന്നെ അംഗീകരിച്ചു കഴിഞ്ഞുവെന്നും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു.

ചേർത്തലയിലെ വീട്ടിലെ കൂൺ വിളവെടുപ്പ്  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നൂറ് ശതമാനം വിഷരഹിതമായി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന പ്രത്യേകതയും കൂണിനുണ്ട്. കൃഷി വകുപ്പ് കേരളത്തിലെ നൂറിടങ്ങളിൽ ഇപ്പോൾ കൂൺഗ്രാമങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവും ആദായവും കൂൺ കൃഷിയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

750 മുതൽ 1000 ബെഡ്ഡുകൾ വരെ ഉപയോഗിക്കാൻ കഴിയുന്ന മഷ്‌റൂം യൂണിറ്റാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. പാൽ കൂണും ചിപ്പി കൂണും ആണ്‌ പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. പാൽകൂൺ 35-40 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കും. ചിപ്പി കൂണിനങ്ങളിൽ പ്രധാനമായും വൈറ്റ് മഷ്‌റൂം പിങ്ക് മഷ്‌റൂം, ഗോൾഡൻ മഷ്‌റൂം എന്നീ ഇനങ്ങളും കിങ് ഓയ്സ്റ്റർ മഷ്‌റൂം ആണ് ഇവിടെ ചെയ്യുന്നത്.

120 ദിവസം വരെ വിളവെടുപ്പ് നടത്താൻ സാധിക്കും. ഒരു ബെഡ്ഡിൽ  നിന്നും ഒരു കിലോ കൂൺ വരെ ലഭിക്കും. വർഷത്തിൽ മൂന്ന് തവണ കൃഷി ചെയ്യാൻ സാധിക്കും. കേരളത്തിലെ മുൻനിര കൂൺ ഉത്പാദകരായ മൺസൂൺ മഷ്‌റൂം ആണ് ഹൈടെക് മഷ്‌റൂം യൂണിറ്റ് നിർമ്മിച്ചു നൽകിയത്.