കോഴിക്കോട്ട് പ്രദര്‍ശന വിപണന മേള മെയ് 3 മുതൽ

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി  കോഴിക്കോട് ബീച്ചില്‍ മെയ് 3 മുതല്‍ 12 വരെ വിപണന മേള നടക്കും.

വൈവിധ്യമാര്‍ന്ന പ്രമേയങ്ങളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന നൂറുകണക്കിന് സ്റ്റാളുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ ‘എന്റെ കേരളം’ മേളയിലുണ്ടാവും.

മണ്ണ് പരിശോധന, ഭക്ഷണ സാധനങ്ങളുടെ പരിശോധന, ആരോഗ്യ പരിശോധനകള്‍, ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍, രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതിനുള്ള ഡിജി ലോക്കര്‍ രജിസ്‌ട്രേഷന്‍, തുടങ്ങി വിവിധ സേവനങ്ങളില്‍ മേളയില്‍ ലഭ്യമാക്കും.

പുസ്തക മേള, കുട്ടികള്‍ക്കായുള്ള എന്റെര്‍ടെയിന്‍മെന്റ് ഏരിയ, ആക്ടിവിറ്റി സോണുകള്‍, ഇ-സ്‌പോര്‍ട്‌സ് സോണ്‍ തുടങ്ങിയവയും  സജ്ജീകരിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍, ചെടികള്‍, പക്ഷികള്‍, പ്രത്യേക ഇനം വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും നടക്കും.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന സരസ് മേളയുടെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി മുന്നോറോളം വിപണന സ്റ്റാളുകളും ബീച്ചില്‍ ഒരുക്കും. വിദേശരാജ്യങ്ങളില്‍ നിന്നുള്ള രുചിവൈവിധ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശാലമായ ഫുഡ്‌കോര്‍ട്ടും എല്ലാ ദിവസവും കലാ- സംഗീത പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍. മീണ, ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍, എ.ഡി.എം. സി .മുഹമ്മദ് റഫീക്ക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി അബ്ദുല്‍ കരീം,  തുടങ്ങിയവര്‍ സംബന്ധിച്ചു.