പെരുമ്പളം പാലം യാഥാർത്ഥ്യമാകുന്നു; ഉദ്ഘാടനം ഏപ്രിലില്‍
ചേർത്തല പെരുമ്പളം ദ്വീപിലെ ജനങ്ങളുടെ ചിരകാല അഭിലാഷത്തിന് സാക്ഷാത്കാരം. പെരുമ്പളം പാലം യാഥാർത്ഥ്യമാകാറായി. അന്തിമഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി ഏപ്രിലോടെ പാലം തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
കായലില്‍ നിർമ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണിത്. പാലം ഗതാഗതസജ്ജമാകുന്നതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്.
രണ്ടു കിലോമീറ്റർ വീതിയും അഞ്ചു കിലോമീറ്റർ നീളവും ആറ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള ദ്വീപിലെ ജനസംഖ്യ 12,000 മാണ്. മൂവായിരത്തില്‍ താഴെ വീടുകള്‍ മാത്രമുള്ള ദ്വീപിലേക്ക് കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. 2019ല്‍ മുഖ്യമന്ത്രിയാണ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്.
മുൻ എം.പി എ.എം ആരിഫും മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനുമാണ് പാലത്തിനായി ഇടപെടലുകള്‍ നടത്തിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിര്‍മ്മാണത്തിന്റെ 85 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു.
കരയിലെ രണ്ട് തൂണുകള്‍ അടക്കം 34 തൂണുകളിലാണ് പാലം നിലയുറപ്പിക്കുന്നത്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിൽ രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്.
ദേശീയ ജലപാത കടന്നുപോകുന്ന ഭാഗമായതിനാല്‍ ബാർജ്, വലിയ യാനങ്ങൾ എന്നിവ തടസ്സമില്ലാതെ കടന്നുപോകുന്നതിന് നടുവില്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
പാലത്തിന്റെ സ്ട്രക്ചർ ജോലികളെല്ലാം പൂർത്തിയാക്കി വടുതലജെട്ടി ഭാഗത്തെ സമീപന റോഡിനുള്ള നിർമാണ പ്രവർത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. ഉടൻതന്നെ പെരുമ്പളം ഭാഗത്തെ സമീപന റോഡിന്റെ നിർമ്മാണ പ്രവൃത്തികളും ആരംഭിക്കും.
വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തും 300 മീറ്റര്‍ നീളത്തിലാണ് സമീപന റോഡുകൾ നിര്‍മിക്കുന്നത്. ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം-പൂത്തോട്ട- തൃപ്പൂണിത്തുറ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്നതിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്തിരിക്കുന്നത്.
പാലത്തിന്റെ നിർമ്മാണ പുരോഗതി ദലീമ ജോജോ എം.എൽ.എയുടെ നേതൃത്വത്തില്‍ വിലയിരുത്തി. പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി.ആശ, ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.