ഓണച്ചന്തകളിൽ പച്ചക്കറികൾക്ക് 30 ശതമാനം വിലക്കുറവ്

സംസ്ഥാനത്ത് ആരംഭിക്കുന്ന 2000 ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പ് ആരംഭിക്കുന്ന 2000 ഓണ ചന്തകളുടെയും സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെയും ഉദ്ഘാടനം തിരുവനന്തപുരം വികാസ് ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

വിപണിയിലൂടെ 10 ശതമാനം അധികം വില നൽകിയാണ് കൃഷിക്കാരിൽ നിന്നും പഴങ്ങളും പച്ചക്കറികളും സംഭരിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു സംഭരിക്കുന്നതിനാൽ കർഷകർക്ക് കൂടുതൽ ഗുണകരമാകും. നമ്മുടെ പച്ചക്കറി ആവശ്യങ്ങൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ നിന്നും കർഷകക്കൂട്ടായ്മകളുമായി ചർച്ച ചെയ്ത് ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുന്നു.

വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ആത്മാർഥമായ പരിശ്രമങ്ങളുടെ ഭാഗമാണിത്. എന്നാൽ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തതയിലെത്താൻ കഴിയുന്ന സംസ്ഥാനമെന്ന നിലയിൽ അത്തരത്തിലുള്ള ആത്മാർഥമായ പരിശ്രമങ്ങൾ ഉണ്ടാകണം. പഴവർഗങ്ങളും, ഇലവർഗങ്ങളും ഉൾപ്പെടെയുള്ള പല പച്ചക്കറികളും നമ്മുടെ പറമ്പിലും കൃഷിയിടങ്ങളിലും ഉൽപ്പാദിപ്പിക്കാൻ കഴിയണം- മന്ത്രി പറഞ്ഞു.

സെപ്റ്റംബർ 11 മുതൽ 14 വരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക. ചടങ്ങിൽ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന വിൽപനശാല ആന്റണിരാജു എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കൃഷി വകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള, മുതിർന്ന കർഷകൻ അബ്ദുൾ റഹീം, കർഷകത്തൊഴിലാളി നെൽസൺ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *