വയനാട്ടിൽ എല്ലാ മാർഗ്ഗങ്ങിലൂടെയും രക്ഷാപ്രവർത്തനം തുടരും- മുഖ്യമന്ത്രി

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ ഉണ്ടായ ദുരന്തം ഹൃദയഭേദകമാണെന്നും സാധ്യമായ എല്ലാ ശക്തിയും മാർഗ്ഗവും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിതീവ്ര മഴയിലെ ഉരുൾപൊട്ടലിൽ ഒരു പ്രദേശമാകെ ഇല്ലാതെയായി. രാത്രി ഉറങ്ങാൻ കിടന്നവരാണ് അപകടത്തിൽപെട്ടത്. ഒട്ടേറെപ്പേർ ഒഴുകിപ്പോയി.

ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. 4.10 ഓടെ വീണ്ടും ഉരുൾപൊട്ടി. മുണ്ടക്കൈയും ചൂരൽമലയും ഉൾപ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടുപോവുകയും ചൂരൽമല, മുണ്ടക്കൈ റോഡ് ഒലിച്ചുപോകുകയും ചെയ്തു. ഇവിടെയുള്ള വെള്ളാർമല ജി. വി. എച്ച് .എസ് സ്‌കൂൾ പൂർണ്ണമായും മണ്ണിനടിയിലായി. ഇരുവഴിഞ്ഞിപ്പുഴ രണ്ടായി ഒഴുകുകയാണ്.

വീടുകൾക്കും ജീവനോപാധികൾക്കുമേറ്റത് വലിയ നാശനഷ്ടമാണ്. മണ്ണിനടിയിൽ പെട്ടവരും ഒഴുക്കിൽ പെട്ടവരുമായി ഇനിയും ആളുകളുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമം തുടരും. ദുരന്ത വിവരം

അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസ്  എന്നിവരുൾപ്പെടെ നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും എല്ലാ  സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

വയനാട്ടിലെ പ്രവർത്തനങ്ങൾ അഞ്ച് മന്ത്രിമാർ ഏകോപിപ്പിക്കുന്നുണ്ട്.  ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, പോലീസ്, തുടങ്ങിയ വിവിധ സേനകൾ യോജിച്ച് പ്രവർത്തിക്കുകയാണ്. സൈനിക വിഭാഗങ്ങളുടെ സഹായവും അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കിയിട്ടുണ്ട്. കരസേനയുടെയും  നാവിക സേനയുടെയും വിവിധ വിഭാഗങ്ങൾ രക്ഷാ പ്രവർത്തനത്തിനെത്തുന്നുണ്ട്.

ഫയർ ഫോഴ്സിൽ നിന്നും 329 അംഗങ്ങളെ വിവിധ ജില്ലകളിൽ നിന്നായി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതിൽ വാട്ടർ റെസ്‌ക്യൂ അക്കാദമിയിലെ 35 ട്രെയിൻഡ് അംഗങ്ങളും, 86 സിവിൽ ഡിഫെൻസ്, ആപ്ത മിത്ര അംഗങ്ങളും  ഉൾപ്പെടുന്നു. എൻഡിആർഎഫിന്റെ 60 അംഗ ടീം വയനാട്ടിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു വരുന്നു.  ഡി.എസ്‌.സിയുടെ  64 പേരടങ്ങുന്ന ടീം വയനാട് എത്തിയിട്ടുണ്ട്. 89 പേരുടെ ടീം പുറപ്പെട്ടിട്ടുമുണ്ട്. മറ്റൊരു ഡി.എസ്‌.സി  ടീം കണ്ണൂരിൽ സജ്ജമാണ്.

നേവിയുടെ റിവർക്രോസിങ്ങ് ടീമിനായും ഇ.ടി.എഫ് ആർമിയുടെ  ഒരു ടീമിനായും ഇന്ത്യൻ കോസ്റ്റ് ഗാർഡ് ടീമിനായും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള 30 പേരടങ്ങുന്ന എൻ. ഡി.ആർ. എഫ് ടീമുകളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും നിയോഗിച്ചിട്ടുണ്ട്. ആരക്കോണത്ത് നിന്നുള്ള സംഘം പാലക്കാട്ടേക്കും പുറപ്പെട്ടിട്ടുണ്ട്.

ലോക്കൽ പോലീസിനെ കൂടാതെ കേരള ആംഡ് പോലീസ് ബറ്റാലിയനുകൾ, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്സ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച രണ്ട് പോലീസ് നായ്ക്കളേയും തിരച്ചിലിനായി ഉപയോഗിക്കുന്നു.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടവും ഇൻക്വസ്റ്റും നടത്തി ബന്ധുക്കൾക്ക് കൈമാറാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ചൂരൽമലയിൽ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും പോളിടെക്നിക്കിൽ താത്ക്കാലിക ആശുപത്രിയും സജ്ജമാക്കി. അധിക മോർച്ചറി സൗകര്യങ്ങളുമൊരുക്കും. മൊബൈൽ മോർച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.

അപകടം ഉണ്ടായ സ്ഥലം ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലം അല്ല. എന്നാൽ ഉരുൾപൊട്ടലിന്റെ  പ്രഭവകേന്ദ്രമായി അറിയപ്പെടുന്ന മുണ്ടക്കൈ തീവ്ര ദുരന്ത സാധ്യതാ പ്രദേശത്താണ്. ഒഴുകി വന്ന മണ്ണും, ഉരുളും, പാറകളും ഉരുൾപൊട്ടൽ ദുരന്ത സാധ്യത ഇല്ലാത്ത ചൂരൽമല അങ്ങാടി എന്ന പ്രദേശത്താണ് വന്ന് അടിഞ്ഞിട്ടുള്ളത്. അത് പ്രഭവകേന്ദ്രത്തിന്റെ ആറ് കിലോമീറ്റർ അകലെയാണ്. ഈ പ്രദേശം നിരപ്പായ പുഴയുടെ തീരവും വർഷങ്ങളായി ജനവാസം ഉള്ളമേഖലയുമാണ്.

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം മനുഷ്യവാസം ഉള്ള പ്രദേശം അല്ല. മഴ കനത്തതിനാൽ  ആളുകളെ മാറ്റിപാർപ്പിച്ചിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഇവിടെ ഓറഞ്ച് അലർട്ട് ആണ് നിലനിന്നിരുന്നത്. 64 മുതൽ 204 വരെ മില്ലിമീറ്റർ മഴ പെയ്യും എന്നായിരുന്നു ഇന്നലെ ഉച്ചക്കുള്ള മുന്നറിയിപ്പ്.  എന്നാൽ  ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ 200 മില്ലി മീറ്ററും  അടുത്ത 24 മണിക്കൂറിനുള്ളിൽ  372 മില്ലിമീറ്റർ മഴയുമാണ് ഈ പ്രദേശത്ത് പെയ്തത്. 48 മണിക്കൂറിനുള്ളിൽ 572 മില്ലിമീറ്റർ മഴയാണ് ആകെ പെയ്തത്.

ആരോഗ്യ വകുപ്പ്, പോലീസ്, റവന്യൂവകുപ്പ്, താലൂക്ക്തല ഐ.ആർഎസ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, വനം വകുപ്പ് എന്നിവയുടെയെല്ലാം  നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. വയനാട്ടിൽ 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 118 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ആകെ 5,531 ആളുകളെ ക്യാമ്പുകളിൽ താമസിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *