പഴയത്ത് പി.എം.സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി ഗുരുവായൂർ പുത്തമ്പല്ലി പഴയത്ത് മനയിൽ പി.എം.സതീശൻ നമ്പൂതിരിയെ (58) തിരഞ്ഞെടുത്തു.

ഒക്ടോബർ ഒന്നു മുതൽ  ആറു മാസത്തേക്കാണ് നിയമനം. ക്ഷേത്രം  ഓതിക്കൻ കുടുംബാംഗമായ പഴയത്ത് സതീശൻ നമ്പൂതിരിക്ക് ഇത് രണ്ടാം തവണയാണ് ഗുരുവായൂരപ്പൻ്റെ മേൽശാന്തിയായി നിയമനം ലഭിക്കുന്നത്. 2014 ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ അദ്ദേഹം മേൽശാന്തിയായിരുന്നു.

കൂടാതെ കോവിഡ് കാലത്ത് 2020 ഏപ്രിൽ മുതൽ ഒക്ടോബർ16 വരെ മേൽശാന്തിയുടെ ചുമതല നിർവ്വഹിച്ചിരുന്നു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ നിർദേശമനുസരിച്ച് വെള്ളിക്കുടത്തിൽ നിക്ഷേപിച്ച പേരുകളിൽ നിന്ന് നിലവിലെ മേൽശാന്തി ടി.എം. നാരായണൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.

43 അപേക്ഷകരിൽ നിന്ന് യോഗ്യരായ 33 ആളുകളുടെ പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ് പി.എം സതീശൻ നമ്പൂതിരിക്ക് പുതിയ നിയോഗം ലഭിച്ചത്. ‘ഭഗവാനോട് പ്രാർത്ഥിച്ചിരുന്നു. കേണപേക്ഷിച്ചു. കർക്കടകമാസത്തിൽ  ഭജനവുമിരുന്നു. എല്ലാം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം. പ്രാർത്ഥിച്ചു പറഞ്ഞതെല്ലാം  ഗുരുവായൂരപ്പൻ തന്നിട്ടുണ്ട്.’ പുതിയ നിയോഗത്തെക്കുറിച്ച് നിറകണ്ണുകളോടെ അദ്ദേഹത്തിൻ്റെ  പ്രതികരണം ഇങ്ങനെ.

തന്ത്രി കൃഷ്ണൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ  എ.വി.ഗോപിനാഥ്, ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

58 കാരനായ പഴയത്ത് സതീശൻ നമ്പൂതിരി പൊട്ടക്കുഴി നാരായണൻ നമ്പൂതിരിയിൽ നിന്നാണ് താന്ത്രിക കർമ്മങ്ങൾ അഭ്യസിച്ചത്.
ബി.എസ്.സി മാത് സ് ബിരുദധാരിയാണ്. ഒറ്റപ്പാലം ലക്കിടി മേച്ചേരി മനയിൽ ഷീജാ അന്തർജ്ജനമാണ് ഭാര്യ. ശ്രീരഞ്ജിനി (ആയുർവ്വേദ ഡോക്ടർ ), ശ്രീവിദ്യ ( സോഫ്റ്റ് വെയർ എൻജിനീയർ ) എന്നിവർ മക്കളാണ്.

പുതിയ മേൽശാന്തി ക്ഷേത്രത്തിൽ ഭജനം നടത്തിയ ശേഷം സെപ്റ്റംബർ 30 ന് രാത്രി ചുമതലയേൽക്കും. ആറു മാസം ക്ഷേത്രത്തിൽ താമസിച്ച് പുറപ്പെടാ ശാന്തിയായി അദ്ദേഹം പൂജകൾ നിർവ്വഹിക്കും.