കയറുപിരി തൊഴിലാളി ധനസഹായ പദ്ധതി തൊഴിലാളികളെ നിലനിർത്താൻ -മന്ത്രി

കയറുപിരി സംഘങ്ങളിലെ തൊഴിലില്ലാത്ത അയ്യായിരം തൊഴിലാളികൾക്ക് 2000 രൂപ വീതം എക്സ് ഗ്രേഷ്യാ അനുവദിക്കുന്ന പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം കയർ പിരി തൊഴിലാളികളെ ഈ മേഖലയിൽ തന്നെ നിലനിർത്തുക എന്നതാണെന്ന് ആഭ്യന്തര- കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ആധുനികവൽക്കരണത്തിലൂടെ കയർ മേഖലയെ പുനരുദ്ധരിക്കും. കയറുപിരി തൊഴിലാളികൾക്കുള്ള ആശ്വാസ ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ക്ഷേമനിധി ആനുകൂല്യ വിതരണവും ആലപ്പുഴയിലെ തൃക്കുന്നപ്പുഴയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് വഴിയാണ്  ഓണക്കാലത്തിനു മുമ്പ് തന്നെ  പദ്ധതി സർക്കാർ നടപ്പാക്കിയത്. സർക്കാർ ആധുനിക ഡിഫൈബറിങ് മില്ലുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നാല്, അഞ്ച് സംഘങ്ങളുടെ കൺസോർഷ്യം ഉണ്ടാക്കി ചകിരി ഉൽപാദനം സംസ്ഥാനത്ത് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

ഹരിത കർമ്മ സേനയെ ഉപയോഗിച്ച് തൊണ്ട് ശേഖരിച്ച് കൺസോർഷ്യം വഴി ഉൽപാദനം വർദ്ധിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ 53.48 കോടി രൂപ മേഖലയ്ക്ക് അനുവദിച്ചിട്ടുണ്ട്. കയർ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സഹായമായി 928 പേർക്ക് പണം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.

എക്സൈസ് – സഹകരണ മന്ത്രി എം. ലിജു  അധ്യക്ഷത വഹിച്ചു. ആലപ്പുഴയിലെ ഏറ്റവും പ്രാധാന്യമുള്ള പരമ്പരാഗത വ്യവസായമാണ് കയറെന്നും ആ മേഖല വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടർ ഷാജി വി.നായർ മുഖ്യപ്രഭാഷണം നടത്തി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ പാലക്കാടൻ, മുൻ എം.എൽ.എ എ. എ.ഷുക്കൂർ,എ.കെ. രാജൻ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എസ്. ശിവകുമാർ, കയർ വികസന അഡീഷണൽ ഡയറക്ടർ കെ.എസ്. അനിൽകുമാർ, കയർഫെഡ് ചെയർമാൻ ടി.കെ. ദേവകുമാർ തുടങ്ങിയവർ സംസാരിച്ചു.