കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമാക്കാൻ കഴിഞ്ഞത് നേട്ടം- ലോക്നാഥ് ബെഹ്റ
അഞ്ച് വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് സ്ഥാനം ഒഴിയുന്ന കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. അഞ്ചുവർഷം മുമ്പ് പദവി ഏറ്റെടുക്കുമ്പോൾ പ്രതിദിന യാത്രക്കാർ 15,000 മാത്രമായിരുന്നു. നിലവിൽ അത് 125000 ആയി ഉയർത്താൻ കഴിഞ്ഞത് നേട്ടമാണ്.
‘മൈ മെട്രോ’ ആശയത്തിലൂടെ കൊച്ചി മെട്രോയെ ജനകീയമാക്കാൻ കഴിഞ്ഞു. വാട്സാപ്പ് ടിക്കറ്റിങ്, ഒ.എൻ.ഡി.സി സംയോജനം എന്നിവയിലൂടെ ടിക്കറ്റ് എടുക്കുന്നത് കൂടുതൽ ലളിതമാക്കി. വിദ്യാർത്ഥികൾ, സ്ഥിരം യാത്രക്കാർ എന്നിവർക്ക് ഇളവുകൾ നടപ്പിലാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്ക്കാരം മെട്രോയ്ക്ക് ലഭിച്ചു.
രാജ്യത്തെ പ്രഥമ വാട്ടർ മെട്രോ വിജയകരമായി നടപ്പിലാക്കി
രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയ ‘കൊച്ചി വാട്ടർ മെട്രോ’ പദ്ധതി വിജയകരമായി നടപ്പിലാക്കി. രാജ്യത്ത് 18 സ്ഥലങ്ങളിൽ വാട്ടർമെട്രോ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടർ മെട്രോയുടെ നേതൃത്വത്തിൽ ഫീസിബിലിറ്റി പഠനം നടത്തി. മുംബൈ, ഒഡീഷ തുടങ്ങി രാജ്യത്തെ മറ്റ് പ്രധാന സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും ഇതിന്റെ സാധ്യതകൾ പരിശോധിച്ചു വരുന്നു. ഭാവിയിൽ ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലും വാട്ടർ മെട്രോ വരണമെന്നാണ് ആഗ്രഹം.
നാല് വർഷമായി മെട്രോ പ്രവർത്തന ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 53 കോടി രൂപയുടെ പ്രവർത്തന ലാഭം ഉണ്ടാക്കാൻ കെ.എം.ആർ.എല്ലിനായി. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിച്ച് ആകെ വരുമാനത്തിന്റെ 51 ശതമാനവും പരസ്യങ്ങൾ, ഓക് ഷൻ എന്നിവയിലൂടെ നേടാൻ സാധിച്ചു.
കൊച്ചി മെട്രോ റെയിലും ആയി ബന്ധപ്പെടുത്തി 15 ഫീഡർ ഇലക്ട്രിക് ബസുകളും സർവീസ് ആരംഭിച്ചു. തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡി.പി.ആർ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. കൊച്ചി മെട്രോ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനൊപ്പം കൊച്ചി എയർപോർട്ട് വഴി കടന്നു പോകുന്നതിനുള്ള മൂന്നാം ഘട്ടത്തിനായുള്ള ഡി.പി.ആറും സർക്കാരിന് കൈമാറി.കൊച്ചി മെട്രോയുടെ കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും.
നിലവിലുള്ള 25 ട്രെയിനുകളിൽ16 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ബാക്കിയുള്ള ട്രെയിനുകൾ രണ്ടാംഘട്ടത്തിലേക്ക് ഉപയോഗിക്കാൻ കഴിയും. മൂന്ന് ട്രെയിനുകൾ വാങ്ങുന്നതിന് അനുമതിയുണ്ട്. എന്നാൽ എട്ട് ട്രെയിനുകൾ ഒരുമിച്ച് വാങ്ങുന്നതാണ് കമ്പനിക്ക് ലാഭകരം. ഇതിനായി ഡയറക്ടർ ബോർഡിൻ്റെ അനുമതിക്ക് നൽകിയിട്ടുണ്ട്.
കൊച്ചി എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. തൃക്കാക്കര അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ആയാണ് കൊച്ചിയിൽ ആദ്യം സേവനം ആരംഭിച്ചത്. പിന്നീട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയി നാലുവർഷം സേവനമനുഷ്ഠിച്ച കൊച്ചി തൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്. കൊച്ചിയും കൊച്ചിക്കാരും മലയാളികളും എന്നും ഹൃദയത്തിൽ ഉണ്ടാകുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.




















