ഈ കോൺക്രീറ്റ് വീടിന് ഇപ്പോൾ പഴമയുടെ പ്രൗഡി

രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങൾ ചേർത്തുവെച്ചതു പോലെ തോന്നിയിരുന്ന ഈ വീടാകെ മാറി. മുന്നിൽ ഓടിട്ട് ഭംഗിയാക്കിയപ്പോൾ വീടിന് പഴമയുടെ പ്രൗഡി. മാത്രമല്ല മുറ്റത്തൈ പ്ലാവിനെ അതേപടി നിലനിർത്തുകയും ചെയ്തു.

ആലപ്പുഴ ജില്ലയിലെ ചേർത്തല പള്ളിപ്പുറത്താണ് വീട്. ഭാഷാ പണ്ഡിതനും സാഹിത്യകാരനുമായ പരേതനായ

ഡോ.സി.കെ.ചന്ദ്രശേഖരൻ നായരുടെ വീടാണിത്.1990 ലാണ്  ‘മകം’ എന്ന ഈ വീട് കെട്ടിയത്. ഇഷ്ടികയിൽ പണിത വീട്. അകത്ത് മൊസെയ്ക്ക് തറ.

പിന്നീട് വീടിനോട് ചേർന്ന് ലൈബ്രറിയും വായനാമുറിയും പണിതു. പുറത്തായിരുന്നു ഇതിൻ്റെ വാതിൽ. വീടിൻ്റെ അകത്തെ സൗകര്യക്കുറവു കാരണം  ചെറിയ ഹാളും ഡൈനിങ്ങ്‌ ഹാളും വലുതാക്കാൻ

തീരുമാനിച്ചു. വീടിൻ്റെ മുഖം മാറ്റാം. പക്ഷെ അകത്ത് പഴയ വീടിൻ്റെ തനിമ നഷ്ടപ്പെടുത്താൻ പാടില്ല.

അങ്ങനെ ഹാളും ഡൈനിങ് ഹാളും മുന്നോട്ടു തള്ളി 250 ചതുരശ്ര മീറ്റർ സ്ഥലം കൂട്ടിയെടുത്തു. ഇതിനായി മുൻഭാഗത്തെ ജനലുകൾ അടക്കമുള്ള ചുമർ പൊളിച്ചുമാറ്റി ഇതേ ജനലുകൾ ഉപയോഗിച്ച് ചുവർ കെട്ടി. സിമൻ്റ്

കട്ടകൾ കൊണ്ടാണ് ചുവർ കെട്ടിയത്. മുകൾ ഭാഗം ട്രസ് വർക്ക് ചെയ്ത് ഓടിട്ടു. ലൈബ്രറി കെട്ടിടവും ഇതോടൊപ്പം ചേർത്ത് മുന്നിൽ നീണ്ട വരാന്ത പണിതു.

പഴമയ്ക്കായി ഫെറോ സിമൻ്റ് തൂൺ നൽകി. അതിൽ ഡിസൈൻ വർക്ക് ചെയ്തു. ലൈബ്രറി കെട്ടിടത്തിൻ്റെ മുന്നിലും വരാന്തയുള്ളതുകൊണ്ട് ഇവിടെയിരുന്നും വായിക്കാം. കൂട്ടിയെടുത്ത ഭാഗത്ത് മാത്രം നിലത്ത്

ടൈലുകൾ വിരിച്ചു. ബാക്കി സ്ഥലത്തെ മൊസെയ്ക്ക് തറ പോളീഷ് ചെയ്ത് അതേപടി നിലനിർത്തി. മുന്നിലുണ്ടായിരുന്ന പ്ലാവിന് മുട്ടി നിൽക്കുന്ന രീതിയിലാണ് ഇപ്പോൾ വീട്. പ്ലാവ് മുറിച്ചുമാറ്റാത്തതിനാൽ മുന്നിൽ നല്ല തണലുമുണ്ട്.

മുന്നിൽ വീടിനോട് ചേർന്നുണ്ടായിരുന്ന ഷീറ്റിട്ട കാർ ഷെഡ് കുറച്ചു ദൂരേക്ക് മാറ്റിപ്പണിതു. ഇപ്പോൾ അകത്ത് വലിയ 

ഹാളിൽ ഏറെ സൗകര്യമുണ്ട്. ഒരു ഭാഗത്തായി ടി.വി.സ്ഥാപിച്ചിട്ടുണ്ട്. ഡൈനിങ് ഹാളും വിശാലമായി. അടുക്കളയിൽ ആവശ്യത്തിന് അലമാരകൾ പണിത് സൗകര്യം കൂട്ടി. ആലപ്പുഴ ചന്തിരൂർ മിത്രാ ബിൽഡേഴ്സ് ഡയരക്ടര്‍ രഞ്ജിത്ത് നായരാണ്‌ ആർക്കിടെക്റ്റ്‌.
content highlights: concrete-house-transformed-to-a-traditional-house