ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തിരശീല ഉയരും
ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിനായി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മണ്ഡപം ഒരുങ്ങി. ചെമ്പൈ ഭവനത്തിൽ നിന്നുള്ള തംബുരു വിളംബര ഘോഷയാത്രയായി എത്തുന്നത് സ്വീകരിച്ച് മണ്ഡപത്തിൽ സ്ഥാപിക്കുന്നതോടെ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും.
മേല്പത്തൂർ ഓഡിറ്റോറിയത്തിൽ തഞ്ചാവൂർ ശില്പ മാതൃകയിലാണ് സംഗീത മണ്ഡപം തയ്യാറാക്കിയത്. ദേവസ്വo ചുമർചിത്ര പഠന കേന്ദ്രത്തിലെ വിദ്യാർഥികളും പൂർവ വിദ്യാർത്ഥികളും ചേർന്നാണ് സംഗീത മണ്ഡപം ഒരുക്കിയത്. തെർമോകോൾ, മരം,തുണി തുടങ്ങിയ സാധനങ്ങൾ കൊണ്ട് 24 അടി നീളത്തിലും 11 അടി ഉയരത്തിലും ഉള്ള സംഗീതമണ്ഡപം തയ്യാറാക്കാൻ രണ്ടാഴ്ച എടുത്തു.
നൂറ്റാണ്ടുകൾ പഴക്കമുള്ള തഞ്ചാവൂർ ബ്രഹദേശ്വര ക്ഷേത്രം, ദാരാസുരം ഐരാവതേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ശില്പ ചിത്ര മാതൃകകളാണ് ഇതിൽ. കരിങ്കൽ ശില്പകലാചാതുരിയിലാണ് നിർമ്മിതി. ഇടതു ഭാഗത്തു രഥത്തിന്റെ ചക്രവും കുതിക്കാൻ ചാടി നിൽക്കുന്ന കുതിരയും ചുറ്റുമായി ശില്പങ്ങളും. വലതു ഭാഗത്തു വർണങ്ങളോട് കൂടിയ ശില്പങ്ങളും ചിത്രങ്ങളും ആണ് ഉള്ളത്.
പ്രധാന ഭാഗമായ നടുഭാഗത്ത് ശംഖും ചക്രവും വെണ്ണയും ഓടക്കുഴലും ആയി ശ്രീകൃഷ്ണ രൂപം. സമീപത്തായി തിടമ്പുകളും. ചുമർചിത്രപഠന കേന്ദ്രം പ്രിൻസിപ്പൽ എം. നളിൻബാബു, ഇൻസ്ട്രക്ടർ ബബിഷ് യു.വി എന്നിവരുടെ നേതൃത്വത്തിൽ പൂർവ വിദ്യാർഥികളായ ശ്രീജിത്ത് വെള്ളോര, ബിനിൽ,സന്തോഷ് മാവൂർ, രഘുരാമകിണി, ശ്രീരാഗ് എളമന എന്നിവരും അഞ്ചാം വർഷ വിദ്യാർഥികളായ അഭിജിത്ത് ടി.എസ്, വിഷ്ണു.കെ.എസ്, അഖിലബാബു, സ്നേഹ എം, കവിത.പി.എസ്, രണ്ടാം വർഷ വിദ്യാർഥികളായ അഭിൻ. ഇ. ആർ, ഗോവർദ്ധൻ.കെ.ജി, അനിരുദ്ധ്. പി. കെ, ഗൗരിനാഥ് കെ.എസ്.ദേവിക, ദുർഗ, അഞ്ജലി, ദേവിനന്ദന, പൂജ എന്നിവരാണ് സംഗീത മണ്ഡപം നിർമിച്ചത്.
15 വർഷമായി ചുമർ ചിത്രപഠനകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ചെമ്പൈ സംഗീത മണ്ഡപം തയാറാക്കുന്നത്. ശിഖാമണി ചെമ്മണുർ ആണ് മരപ്പണിയിൽ സഹായി ആയി പ്രവർത്തിച്ചത്.




















