വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി -ജസ്റ്റിസ് ആര്‍.ബസന്ത്

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ ഏറെ സഹായകമായെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കേരള ഹൈകോടതി മുന്‍ ജഡ്ജുമായ ജസ്റ്റിസ് ആര്‍. ബസന്ത് പറഞ്ഞു. വിവരാവകാശ നിയമം നടപ്പാക്കിയതിന്റെ 20ാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ തലമുറ അടുത്ത തലമുറക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണ് വിവരാവകാശ നിയമം. അതിനെ കൂടുതല്‍ കരുത്തോടെ ഉപയോഗപ്പെടുത്തണം. വിവരാവകാശ നിയമം രാജ്യത്തിന്റെ ഭരണസംവിധാനത്തിലും രാഷ്ട്രീയത്തിലും വളരെ  ആഴത്തിലുള്ള പ്രതിഫലനമാണുണ്ടാക്കിയത്. ഭരണ സുതാര്യതക്കും അഴിമതി കുറക്കാനും നിയമം കാരണമായതായും ഈ നിയമത്തെ ദുരുപയോഗം ചെയ്യാതെ ഗൗരവതരമായി ഉപയോഗപ്പെടുത്താന്‍ പൗരന്മാര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യ വിവരാവകാശ കമീഷണര്‍ വി. ഹരിനായര്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വിവരാവകാശ കമീഷണര്‍മാരായ അഡ്വ.ടി.കെ രാമകൃഷ്ണന്‍, ഡോ. എം ശ്രീകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. വിവരാവകാശ കമ്മീഷണര്‍മാരായ ഡോ. കെ.എം. ദിലീപ് സ്വാഗതവും ഡോ. സോണിച്ചന്‍ പി.ജോസഫ് നന്ദിയും പറഞ്ഞു.