കെ.എസ്.ആർ.ടി.സി.യുടെ ഗ്രാമവണ്ടി ഓടിത്തുടങ്ങി
ഇന്ധനച്ചെലവ് മാത്രം പഞ്ചായത്ത് വഹിക്കുന്ന കെ.എസ്.ആർ.ടി.സി.യുടെ ഗ്രാമവണ്ടി ഓടിത്തുടങ്ങി. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ ഗതാഗത മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. ധനുവച്ചപുരം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഗ്രാമവണ്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
പാറശ്ശാല എം.എൽ. എ. സി.കെ. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത സെക്രട്ടറിയും കെ.എസ്.ആർ.ടി.സി. സിഎംഡിയുമായ

ബിജു പ്രഭാകർ, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എസ്. നവനീത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ധനച്ചെലവ് പഞ്ചായത്ത് വഹിക്കുമ്പോൾ വാഹനവും ഡ്രൈവറും കണ്ടക്ടറും കെ.എസ്.ആർ.ടി.സി. നൽകും. കേരളത്തിലെ ഉൾനാടൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സഹായകരമായ രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി ആൻ്റണി രാജു അറിയിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിൽ ആദ്യഘട്ടത്തില്‍ സർവ്വീസുകൾ തുടങ്ങും. മലപ്പുറം ജില്ലയിലെ എടവണ്ണ, തൃശ്ശൂർ ജില്ലയിലെ എളവള്ളി, ആലപ്പുഴ ജില്ലയിലെ പത്തിയൂർ എന്നിവിടങ്ങളിൽ അടുത്തമാസം പദ്ധതി നിലവിൽ വരും.
ഡീസല്‍ ചെലവ് ഒഴികെ ബാക്കി മുഴുവന്‍ ചെലവും കെ.എസ്.ആർ.ടി.സി. വഹിക്കുന്ന ഗ്രാമവണ്ടി യാഥാര്‍ത്ഥ്യമാകുന്നതോടെ ബസുകള്‍ ഇതുവരെ എത്തിച്ചേരാത്ത പ്രദേശങ്ങളില്‍ പോലും കെ.എസ്.ആർ.ടി.സി. സർവീസ് എത്തിച്ചേരും.
ജന്മദിനം, ചരമവാര്‍ഷികം പോലുള്ള ഓര്‍മ്മ ദിനങ്ങളിലുള്‍പ്പെടെ വ്യക്തികള്‍ക്കും അതുപോലെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും

പരസ്യത്തിനായും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടി സ്പോണ്‍സര്‍ ചെയ്യാം. പ്രത്യേക കാരണങ്ങൾ ഇല്ലാതെയും നാട്ടുകാർക്ക് വേണ്ടി ഗ്രാമവണ്ടി സ്പോൺസർ ചെയ്യാം.
ഒരു ദിവസം ഒരു നിശ്ചിത ദൂരം ഓടിയാലേ ഗ്രാമവണ്ടികൾ നഷ്ടമില്ലാതെ നടത്താനാവൂ. ഒരു പഞ്ചായത്തില്‍ തന്നെ അത് സാദ്ധ്യമാകണമെന്നില്ല. അത്തരം സാഹചര്യത്തില്‍ പല പഞ്ചായത്തുകള്‍ ചേര്‍ന്ന് ഇന്ധനച്ചെലവ് പങ്കിടുന്ന തരത്തില്‍ സര്‍വ്വീസ് ക്രമീകരിക്കാന്‍ കഴിയും.
നിലവിലുള്ള യാത്രാ നിരക്കിലാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. എല്ലാവിധ കൺസെഷനുകളും ഗ്രാമവണ്ടിയിലും അനുവദിക്കും.
content highlights : ksrtc-gramavandi-service-flagged-off




















