സിയാൽ പുനരധിവാസം: രണ്ടാംഘട്ട പാക്കേജിന് അംഗീകാരം
കൊച്ചി വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ വീടും പുരയിടവും നഷ്ടപ്പെട്ടവർക്കായി രൂപവത്ക്കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിക്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. നേരത്തെയുള്ള പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്.
സിയാൽ സബ് കമ്മറ്റി ചെയർമാൻ കൂടിയായ മന്ത്രി പി.രാജീവ് മുൻകൈയെടുത്താണ് രണ്ടാംഘട്ട പാക്കേജിന് രൂപം നൽകിയത്.
കൊച്ചി വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി നേരത്തെ തന്നെ പുരനധിവാസപ്പാക്കേജ് നടപ്പിലാക്കിയിരുന്നു. പുനരധിവാസപ്പാക്കേജ് നടപ്പിലാക്കിയപ്പോൾ നിരവധി പേർക്ക് കുറഞ്ഞവേതനമുള്ള കരാർ ജോലികളാണ് ലഭിച്ചിരുന്നത്.
ഇവർക്കായി പാക്കേജിൽ മാറ്റംവരുത്തണമെന്ന ദീർഘകാല ആവശ്യമാണ് ഇപ്പോൾ സിയാൽ പരിഗണിച്ചത്. ഇതിന്റെ ആദ്യ ഘട്ടമായി എയർ ഇന്ത്യയിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിൽ താരതമ്യേന കുറഞ്ഞ വേതനത്തിന് കരാർ ജോലി ചെയ്തിരുന്ന 20 പേർക്ക് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എയർകാർഗോ കയറ്റിറക്ക് തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അംഗത്വം നൽകും.
ഈ രംഗത്തെ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും ആധുനിക ഭരണസംവിധാനത്തിന്റെ സഹായവും ഉറപ്പുവരുത്താനായി സിയാലിന്റെ മേല്‍നോട്ടത്തിൽ രണ്ട് വർഷം മുമ്പ് രൂപവത്ക്കരിച്ച സൊസൈറ്റിയിൽ നിലവിൽ 120 അംഗങ്ങളുണ്ട്.
എയർ ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും അസംഘടിത തലച്ചുമട് തൊഴിൽ മേഖലയിലും പ്രവർത്തിച്ചിരുന്നവരും ശാരീരിക അവശതകളാൽ തൊഴിൽ ചെയ്യാൻ കഴിയാത്തവർക്കും ഈ വിഭാഗത്തിൽപ്പെട്ട മരിച്ച തൊഴിലാളികളുടെ ആശ്രിതർക്കും സിയാലിന്റെ പ്രീ പെയ്ഡ് ടാക്‌സി സൊസൈറ്റിയിൽ പെർമിറ്റ് നൽകാനും തീരുമാനമായി. 25 പേർക്കാണ് ഈ അവസരം ലഭിക്കും.
രണ്ടാംഘട്ട പുനരധിവാസ പാക്കേജിന് അർഹതപ്പെട്ടവരുടെ യോഗം സിയാലിൽ വിളിച്ചുചേർക്കുകയും മന്ത്രി പി.രാജീവ് ഡയറക്ടർബോർഡിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയും ചെയ്തു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് , എക്‌സിക്യൂട്ടീവ് ഡയറക്ടർ ജയരാജൻ വി. എന്നിവർ പങ്കെടുത്തു.