ഹരിതോർജ മേഖലയിൽ സിയാലിന് വീണ്ടും അംഗീകാരം
ഹരിതോർജ ഉല്പാദന മേഖലയിൽ ഏർപ്പെടുത്തിയ പരീക്ഷണങ്ങൾക്ക് സിയാലിന് അന്താരാഷ്ട്ര അംഗീകാരം. പയ്യന്നൂർ സൗരോർജ പദ്ധതിയിൽ പരീക്ഷിച്ച സാങ്കേതിക സംവിധാനത്തിനാണ് സിയാലിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ.സി.ഐ) അംഗീകാരം ലഭിച്ചത്. പ്രതിവർഷം 6–15 ദശലക്ഷം യാത്രക്കാരുള്ള എയർപോർട്ട് എന്ന വിഭാഗത്തിലാണ് ഈ അംഗീകാരം.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ എ.സി.ഐ പ്രസിഡന്റ് എസ്.ജി.കെ. കിഷോറിൽ നിന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് അവാർഡ് സ്വീകരിച്ചു. സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി, എ.സി.ഐ ഇന്റർനാഷണൽ ഏഷ്യ-പസഫിക് ഡയറക്ടർ ജനറൽ സ്റ്റെഫാനോ ബറോൻസി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമ ഘടനാനുസൃത സോളാർ പ്ലാന്റ് ആണ് പയ്യന്നൂരിലേത്. ഭൂമിയുടെ ഘടനയ്ക്ക് അനുസൃതമായി സ്ഥാപിക്കുന്ന ഇത്തരം പ്ലാന്റ്‌റുകൾക്ക് നിരപ്പായ സ്ഥലത്തുള്ള പ്ലാന്റുകളെക്കാൾ 35 ശതമാനത്തിലധികം മാർക്ക് പാനലുകളെ ഉൾക്കൊള്ളാൻ കഴിയും. ഇതിനായി ഭൂമിയുടെ ചരിവ് നികത്തേണ്ടതില്ല.
ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ വിമാനത്താവളമാണ് സിയാൽ. തുടർച്ചയായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി, വർധിച്ചു വരുന്ന ഊർജാവശ്യങ്ങൾ നിറവേറ്റാൻ കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗരോർജ പാനലുകൾ സ്ഥാപിക്കാനാണ് സിയാൽ ഉദ്ദേശിക്കുന്നത്.
നിലവിൽ, സിയാലിന്റെ മൊത്തം സ്ഥാപിതശേഷി 50 മെഗാവാട്ട് ആണ്. നമ്മുടെ ആവാസ വ്യവസ്ഥക്ക് കരുതൽ പകർന്നുകൊണ്ടുള്ള ഇത്തരം വികസന പദ്ധതികൾ മറ്റ് ഊർജ്ജ ഉത്പാദകർക്ക് മാതൃകയാകും – സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.