സിയാലിൽ ഫുൾ ബോഡി സ്കാനറുകൾ പ്രവർത്തിച്ചു തുടങ്ങി
ദേഹപരിശോധന അതിവേഗത്തിൽ
യാത്രക്കാരുടെ സുരക്ഷാ പരിശോധന വേഗത്തിലാക്കുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) സ്ഥാപിച്ച ഫുൾ ബോഡി സ്കാനറിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങി. സുരക്ഷാ പരിശോധന സമയത്ത് ക്യാബിൻ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന ഓട്ടോമേറ്റഡ് ട്രേറിട്രീവൽ സിസ്റ്റത്തിന്റെ
ഉദ്ഘാടനവും നടന്നു.
ആഭ്യന്തര ടെർമിനലിലെ സെക്യൂരിറ്റി ചെക്ക് ഏരിയയിൽ നടന്ന ചടങ്ങിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഫുൾബോഡി സ്കാനർ ഉദ്ഘാടനം ചെയ്തു. എയർപോർട്ട് ഡയറക്ടർ മനു ജി. ചീഫ് ടെക്നോളജി ഓഫീസർ സന്തോഷ് എസ്, ചീഫ് എയ്റോഡ്രോം സെക്യൂരിറ്റി ഓഫീസർ നാഗേന്ദ്ര ദേവ്റാരി, സിയാലിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
പരിശോധനയ്ക്കായി നിലവിൽ 32 ഡി.എഫ്.എം.ഡി പോയിന്റുകളാണ് ഇരു ടെർമിനലുകളിലുമായി ഉള്ളത്. ഇതിൽ കൂടി കടന്നുവരുന്ന യാത്രക്കാരെ തുടർന്ന് ദേഹ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഫുൾ ബോഡി സ്കാനറുകൾ പൂർണമായും പ്രവർത്തിച്ചു തുടങ്ങുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന ദേഹപരിശോധന ഒഴിവാക്കാനാകും.
നിലവിൽ രണ്ട് ടെർമിനലുകളിലും ഓരോ ഫുൾ ബോഡി സ്കാനറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ മുഴുവൻ പോയിന്റുകളിലും ഫുൾ ബോഡി സ്കാനറുകൾ സ്ഥാപിക്കും.




















