കേരള രാജ്യാന്തര ഊർജ മേളയ്ക്ക് തുടക്കമായി
രണ്ടാമത് കേരള രാജ്യാന്തര ഊർജ മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. കേരള സർക്കാർ ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് പോലീസ് മൈതാനിയിലാണ് മേള നടക്കുന്നത്.
വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പുനരുപയോഗ ഊർജ സ്രോതസുകളുടെ ഉപയോഗം വ്യാപകമാക്കി അതിലൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെ സ്വയം പര്യാപ്തയിലെത്തുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തിനാകെ മാതൃകയായി കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2030 തോടെ പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടന്നു വരുന്നത്. 2040 തോടെ100 ശതമാനം പുനരുപയോഗ ഊർജ്ജാധിഷ്ഠിത സംസ്ഥാനമായും 2050 തോടെ നെറ്റ് കാർബൺ ന്യൂട്രലായും മാറാനുള്ള പ്രവർത്തനങ്ങളാണ് വൈദ്യുതി വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിനു പുറമേ സംസ്ഥാനത്തെ പാർശ്വവൽക്കരിക്കപ്പെട്ട ജന വിഭാഗങ്ങൾക്കും വനാന്തരങ്ങളിലെ ആദിവാസി സമൂഹങ്ങൾക്കും വികസനത്തിന്റെ വെളിച്ചം എത്തിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളുടെ വിതരണവും അവാർഡ് ബുക്ക്ലെറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
കാർബൺ രഹിത കേരളം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള സംഘടിപ്പിക്കുന്നത്. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, കാർബൺ ബഹിർഗമനം കുറയ്ക്കുക, ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ ആഗോള സഹകരണം ശക്തമാക്കുക എന്നിവയാണ് ഈ വർഷത്തെ ഊർജ മേളയുടെ പ്രധാന ലക്ഷ്യം.
മേളയോടനുബന്ധിച്ച് സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളുടെ വിതരണം, സാങ്കേതിക സെഷനുകൾ, പാനൽ ചർച്ചകൾ, പരിശീലന സെഷനുകൾ, കേരള സ്റ്റുഡന്റ്സ് എനർജി കോൺഗ്രസ്സ് മത്സരങ്ങൾ, പൊതു പ്രദർശനം തുടങ്ങിയവ നടക്കും. വിവിധ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഫെബ്രുവരി 9ന് സമാപിക്കും