കാറ്റിലും മഴയിലും വൈദ്യുതി മേഖലയില്‍ കനത്ത നാശനഷ്ടം
സംസ്ഥാനത്തെ ശക്തമായ കാറ്റിലും മഴയിലും കെ.എസ്. ഇ.ബിക്ക് കനത്ത നാശനഷ്ടം. വൈദ്യുതി വിതരണ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ നഷ്ടം വിലയിരുത്തിയതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
ലഭ്യമായ കണക്കുകൾ അനുസരിച്ച് 1,596 ഹൈടെൻഷൻ പോസ്റ്റുകളും, 10,573 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. വിതരണമേഖലയിൽ ഏകദേശം 56 കോടി 77 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. നിരവധി ഉപഭോക്താക്കൾക്ക് ദീർഘനേരം നീണ്ടു നിൽക്കുന്ന വൈദ്യുതി തടസ്സവും ഉണ്ടായി. പ്രധാനമായും മരങ്ങള്‍ കടപുഴകി വീണാണ് വന്‍ തോതില്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
വൈദ്യുതി തടസ്സങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ കെ.എസ്. ഇ.ബിയിലെ വിതരണ വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. സാധന സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കാനും അധികം സാധനങ്ങള്‍ ഉള്ള ഓഫീസുകളില്‍ നിന്നും മറ്റ് ഓഫീസുകളിലേക്ക് ആവശ്യകത അനുസരിച്ച് സാധനങ്ങള്‍ എത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്ന ഇടങ്ങളിൽ വിരമിച്ച ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി താത്കാലിക സംവിധാനം ഏർപ്പെടുത്തും. യോഗത്തിൽ കെ.എസ്. ഇ. ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറു മായ മിർ മുഹമ്മദ് അലി, കെ. എസ്. ഇ. ബി സ്വതന്ത്ര ഡയറക്ടർ അഡ്വ. മുരുകദാസ് വി, വിതരണ വിഭാഗം ഡയറക്റ്റർ സജി പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.