പരിസ്ഥിതി ദിനത്തിൽ ആയിരം പച്ചത്തുരുത്തുകൾ സജ്ജമാക്കും

പച്ചത്തുരുത്തുകളുടെ വ്യാപനത്തിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കാമ്പയിന് ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തുടക്കമാകും. ഇതിന്റെ ഭാഗമായി ആയിരത്തിലധികം പച്ചത്തുരുത്തുകൾ കൂടി തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് സജ്ജമാക്കും.

ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയിൽ ഒന്നു വീതം എന്ന തോതിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകൾ നടും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ എല്ലാ ജില്ലകളിലും നടക്കും. മന്ത്രിമാർ,എം.എൽ.എ മാർ,ജില്ലാ കളക്ടർമാർ,ജനപ്രതിനിധികൾ എന്നിവർ വിവിധ സ്ഥലങ്ങളിൽ പച്ചത്തുരുത്തുകളിൽ വൃക്ഷത്തെ നട്ടു കൊണ്ട് പരിപാടിയുടെ ഭാഗമാകും.

തിരുവനന്തപുരം മാണിക്കൽ ഗ്രാമപഞ്ചായത്തിൽ കാവോരം വീഥിയിൽ മന്ത്രി ജി.ആർ.അനിൽ പച്ചത്തുരുത്ത് ജില്ലാതല ഉദ്ഘാടനം വൃക്ഷ തൈ നട്ട്  നിർവഹിക്കും. തൃശ്ശൂർ അവണൂർ ഗ്രാമപഞ്ചായത്ത് ശാന്ത ഹയർ സെക്കന്ററി സ്‌കൂളിൽ  സേവിയർ ചിറ്റിലപ്പിള്ളി എം.എൽ.എയും കോഴിക്കോട് മണിയൂർ ജവഹർ നവോദയ വിദ്യാലയത്തിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ യും പച്ചത്തുരുത്തുകളുടെ തൈ നടീൽ ഉദ്ഘാടനം ചെയ്യും.

മലപ്പുറം ജില്ല പൊന്നാനി നഗരസഭയിലെ ഈശ്വരമംഗലം കർമ്മ റോഡിൽ പി. നന്ദകുമാർ എം.എൽ.എ യും പത്തനംതിട്ട ജില്ല റാന്നി ഗ്രാമപഞ്ചായത്തിൽ പരമ്പരാഗത തിരുവാഭരണ പാതയിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ യും പച്ചത്തുരുത്തുകളുടെ ഉദ്ഘാടനം നിർവഹിക്കും.

പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ ഹരിത കേരളം മിഷന്റെ സഫലമായ പദ്ധതിയാണ് പച്ചത്തുരുത്ത്. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമി, മാലിന്യകേന്ദ്രങ്ങളായി മാറിയ പൊതു ഇടങ്ങൾ, തരിശുഭൂമി തുടങ്ങിയവ കണ്ടെത്തി  അവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  പ്രാദേശിക ജൈവ വൈവിധ്യം ഉറപ്പാക്കി കൂട്ടമായി  തൈകൾ നട്ടുവളർത്തുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്. അഞ്ചു വർഷം  പിന്നിടുമ്പോൾ പദ്ധതിയിലൂടെ സംസ്ഥാനമൊട്ടാകെ വിവിധ ഇടങ്ങളിലായി 850 ഏക്കർ വിസ്തൃതിയിൽ 2950 പച്ചത്തുരുത്തുകൾ ഹരിതകേരളം മിഷൻ വെച്ചു പിടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *