വിദഗ്ധ സംഘം ഉരുൾപൊട്ടിയ പ്രദേശങ്ങൾ സന്ദർശിക്കും

വയനാട്ടിൽ മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ ചൊവ്വാഴ്ച വിദഗ്ധ സംഘം സന്ദർശിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുൻ സീനിയർ ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ഇവിടെ പഠനം നടത്തും.

ദുരന്ത പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലെ അപകട സാധ്യതകൾ സംഘം വിലയിരുത്തും. ദുരന്തം എങ്ങനെയാവാം നടന്നതെന്നും ഉരുൾപൊട്ടലിൽ എന്തെല്ലാം പ്രതിഭാസങ്ങളാണ് സംഭവിച്ചതെന്നും സംഘം വിലയിരുത്തും. വിദഗ്ധ പരിശോധനക്കുശേഷം റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും.

പ്രദേശത്തെ അനുയോജ്യമായ  ഭൂവിനിയോഗവും വിദഗ്ധസംഘം ശുപാർശ ചെയ്യും. സെന്റർ ഓഫ് എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (സി.ഡബ്ല്യൂ.ആർ.എം.) പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ. ടി.കെ.ദൃശ്യ, സൂറത്ത്കൽ എൻ.ഐ.ടി അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താരാ മനോഹരൻ, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.

കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിദഗ്ധ സമിതിയുടെ ആദ്യയോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, ഒ. ആർ കേളു, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, ഐ.ജി. കെ. സേതുരാമൻ, ഡി.ഐ.ജി  തോംസൺ ജോസ്, സ്‌പെഷ്യൽ ഓഫീസർ സീറാം സാംബശിവ റാവു, ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *