നൂറിലധികം ഗായകരുടെ കണ്ഠത്തിൽ നിന്ന് സോപാന സംഗീതം
ക്ഷേത്രമുറ്റത്ത് നൂറിലധികം ഗായകർ ഒത്തുകൂടി സോപാന സംഗീതം ആലപിച്ചത് സംഗീതാസ്വാദകർക്ക് അനുഭൂതി പകർന്നു. സോപാന സംഗീതസഭയുടെ നാലാം വാർഷിക ആഘോഷമായ ‘ദേവായനം -2025’ പരിപാടിയിലാണ് കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ഗായകർ ഒത്തുകൂടി ഇടയ്ക്കയുടെ താളത്തിൽ കീർത്തനങ്ങൾ ആലപിച്ചത്. കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലായിരുന്നു ശതസോപാന സമന്വയം പരിപാടി.
ചന്ദ്രശേഖര തെളിഞ്ഞു കാണണം, വർദവും അഭയവും ഉടയാ ശരണം, ദേവാദി ദേവൻ സകല ലോകനാഥൻ ശ്രീകണ്ഠേശ്വരം വാഴും മഹാദേവൻ എന്നീ കീർത്തനങ്ങൾ സ്ത്രീകളും കുട്ടികളും അടക്കമുള്ള ഗായകരുടെ കണ്ഠത്തിൽ നിന്ന് ഒഴുകിയെത്തി. കാഞ്ഞിലശ്ശേരി പത്മനാഭനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യത്തോടെയാണ് ദേവായനം പരിപാടി തുടങ്ങിയത്.
തൃക്കാമ്പുറം ജയദേവമാരാർ കൊടിയേറ്റം നടത്തി. ചെമ്പുമ്പുറം കുട്ടികൃഷ്ണ പണിക്കർ ദീപം തെളിയിച്ചു. പല്ലാവൂർ വാസു പിഷാരടി സോപാന സംഗീതവും ഗുരുവായൂർ ജ്യോതിദാസും സംഘവും പഞ്ചരത്ന അഷ്ടപദിയും അവതരിപ്പിച്ചു.ഡോ. കലാമണ്ഡലം ഷീബ കൃഷ്ണകുമാറും സംഘവും അഷ്ടപദി ലാസ്യം അവതരിപ്പിച്ചു. കലാനിലയം ഹരിയും സംഘവും സോപാന രാഗ കഥകളി പദങ്ങൾ പാടി.
ചെമ്പുമ്പുറം കുട്ടികൃഷ്ണ പണിക്കർ, ഞരളത്ത് രാമദാസ്, ഡോ.എടക്കാട് രാധാകൃഷ്ണമാരാർ എന്നിവർ തൃദേശ സോപാനംപരിപാടിയിലൂടെ സോപാനസംഗീതത്തിലെ ശൈലീഭേദങ്ങൾ പരിചയപ്പെടുത്തി. പെരിങ്ങോട് സുബ്രഹ്മണ്യനും സംഘവും അഞ്ച് ഇടയ്ക്കയിൽ താളവിസ്മയം തീർത്തു.
പുരസ്ക്കാര സമർപ്പണ ചടങ്ങ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ചെയർമാനും മാനേജിംഗ് വയരക്ടറുമായ പി.വി. ചന്ദ്രൻ, ചെറുതാഴം കുഞ്ഞിരാമ മാരാർ എന്നിവര്‍
മുഖ്യാതിഥികളായിരുന്നു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററും സംഘവും അവതരിപ്പിച്ച ‘ദേവഗീതം’ പരിപാടിയും അരങ്ങേറി.




















