കുട്ടികള്‍ക്കുള്ള ആയുര്‍വേദ ചികിത്സ: സെമിനാര്‍ നടത്തി

കുട്ടികള്‍ക്കുള്ള ആയുര്‍വേദ ചികിത്സാ പദ്ധതികള്‍ പരിചയപ്പെടുത്തി കോഴിക്കോട്ട് ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയിൽ സെമിനാര്‍. ‘കുട്ടികളുടെ ആയുര്‍വേദം’ എന്ന വിഷയത്തില്‍ ആയുഷ് വകുപ്പാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

കുട്ടികളുടെ അസുഖങ്ങള്‍ക്കുള്ള ചികിത്സകള്‍ ആയുര്‍വേദത്തില്‍ ഉണ്ടെങ്കിലും അത് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കാതെ പോകുന്നുവെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.

ആയുര്‍വേദത്തെ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.  എന്നിട്ടും ആയുര്‍വേദത്തിന് അര്‍ഹിച്ച പരിഗണന ഇപ്പോഴും ലഭിക്കാതെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആയുര്‍വേദ ആശുപത്രി സി.എം.ഒ. യദുനന്ദന്‍ അധ്യക്ഷത വഹിച്ചു. ഡോ. ദയ വിഷയാവതരണം നടത്തി.

സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷൈജു ഒല്ലാങ്കോട് മോഡറേറ്ററായി. എ.സി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദ ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് കെയര്‍ സെന്ററില്‍ കുട്ടികള്‍ക്കായി നല്‍കുന്ന ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുമിത വിശദീകരിച്ചു. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അസി. എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍ സ്വാഗതവും ബി.പി.സി വി. ഹരീഷ് നന്ദിയും പറഞ്ഞു.