ഹൃദയം തുറക്കാതെ പൾമണറി വാൽവ് മാറ്റിവെച്ച് കോഴിക്കോട് മെഡി. കോളേജ്

ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഇല്ലാതെ പൾമണറി വാൽവ് മാറ്റിവെച്ച് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്. 24 വയസ് പ്രായമുള്ള നിലമ്പൂരിൽ നിന്നുള്ള വ്യക്തിക്കാണ് വാൽവ് മാറ്റിവെച്ചത്. ജന്മനാലുള്ള ഹൃദ്രോഗത്തിന് ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ രോഗിയായിരുന്നു ഇദ്ദേഹം. പൾമനറി വാൽവിന് ഗുരുതരമായ ചോർച്ച സംഭവിച്ചതിനാലാണ് ചികിത്സ തേടിയത്.

സാധാരണയായി ഹൃദയം തുറന്നുള്ള  ബൈപാസ് ശസ്ത്രകിയ വഴിയാണ് വാൽവ് മാറ്റിവെക്കുന്നത്. കാലിലെ രക്തകുഴലിലൂടെ 35എം.എം. മൈവാൾ എന്ന വാൽവ് കയറ്റിയാണ് കാർഡിയോളജി, അനസ്തേഷ്യ, കാർഡിയോതൊറാസിക് സർജറി വകുപ്പുകളുടെയും സൂപ്രണ്ട് ഡോ. ശ്രീജയൻ, പ്രിൻസിപ്പൽ ഡോ. സജീത് കുമാര്‍ എന്നിവരുടെയും നേതൃത്വത്തിൽ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തത്.

കാർഡിയോളജി വിഭാഗം പ്രൊഫസറും വകുപ്പ് തലവനുമായ രാജേഷ്. ജി, ഡോ. കാദർ മുനീർ,ഡോ.സജീർ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ.രാധ, ഡോ.വിപിൻ, ഡോ.ശ്രീശാന്ത്, ഡോ ഷാഫി, കാർഡിയോതൊറാസിക് വിഭാഗം മേധാവി ഡോ.രാജേഷ് എസ്‌, ഡോ. എഡ്‌വിൻ, കാത്ത്ലാബ് ഹെഡ് സിസ്റ്റർമാരായ  അമ്പിളി, ലത, കാത്ത് ലാബ് ടെക്‌നിഷ്യൻമാരായ മൻസൂർ, ഷജിത്, ഹർഷ, അക്ഷയ്, സൽ‍മ, ഐശ്വര്യ എന്നിവരാണ്  ശസ്ത്രക്രിയയിൽ പങ്കെടുത്തത്. ശസ്ത്രക്രിയയിൽ പങ്കെടുത്ത മെഡിക്കൽ ടീമിനെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.