തളര്‍ന്ന ഒട്ടകത്തിന് താങ്ങായി മൃഗസംരക്ഷണ വകുപ്പ്

തീറ്റപിടിക്കാതായി ക്ഷീണിച്ച് തളർന്നു വീണ ഒട്ടകത്തിന് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം രക്ഷകരായി. എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ ടൂറിസത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഒട്ടകമാണ് തളര്‍ന്നു വീണത്.

ആലുവയ്ക്കടുത്ത് ഉളിയന്നൂരിലെ  അജ്മലിന്റെ ഉടമസ്ഥതയിലുള്ള അഞ്ചു വയസുള്ള ആണ്‍ ഒട്ടകമാണിത്. ഉല്ലാസഭരിതനായിരുന്ന ഒട്ടകം വീഴാന്‍ എന്താണു കാരണമെന്ന് വൈകിയാണ് മനസിലായത്. കുറച്ചു ദിവസങ്ങളായി നൽകിയ തീറ്റ തന്നെയാണ് വില്ലനായത്. ക്ഷീണിച്ച് അവശനായ ഒട്ടകത്തിന്  എഴുന്നേൽക്കാനോ നടക്കാനോ പറ്റിയിരുന്നില്ല. എടവനക്കാട് വെറ്ററിനറി ആശുപത്രിയിലെ സര്‍ജ്ജനായ ഡോ. അഖില്‍രാഗും സംഘവും എത്തിയാണ് ഒട്ടകത്തിന് ചികിത്സ നൽകിയത്.

തീറ്റയിലെ വ്യത്യാസം മൂലമുണ്ടായ അസിഡോസിസ് ആയിരുന്നു രോഗകാരണമെന്ന് ഡോ. അഖില്‍രാഗ് പറഞ്ഞു. സാധാരണയായി  ഒട്ടകങ്ങളുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും പുല്ല്, ഇലകള്‍, കുറ്റിച്ചെടികള്‍, ഉണക്ക ഇലകള്‍, വൈക്കോല്‍ എന്നിവയാണ്. മേഞ്ഞു നടന്ന് ഇലകളും മറ്റും ഉയരങ്ങളില്‍ നിന്നുപോലും തിരഞ്ഞെടുത്തു കഴിക്കാനാണ് അവ ഇഷ്ടപെടുന്നത്. അതോടൊപ്പം വളരെ കുറഞ്ഞ അളവില്‍ തീറ്റയും നല്‍കണം.

കുഴുപ്പിള്ളി ബീച്ചിലെ ഒട്ടകത്തിനു  പെട്ടെന്ന് തീറ്റ മാറ്റിയതും കൂടുതല്‍ അളവില്‍ തീറ്റയും പരിചയമില്ലാത്തതുമായ ചെടികള്‍ നല്‍കിയതുമാണ്  അസുഖത്തിനു കാരണമായതെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു. രക്തത്തിലൂടെ  ഇലക്ട്രോലൈറ്റുകള്‍, ആന്റിബയോട്ടിക്കുകള്‍,  ബികോംപ്ലക്‌സുകള്‍ മുതലായവ തുടര്‍ച്ചയായി രണ്ടുദിവസം നല്‍കി. ഒടുവില്‍ ഒട്ടകം എഴുന്നേറ്റു. ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തു വരുന്നു.

ഒട്ടകങ്ങളുടെ ആമാശയത്തിന്  പശു, ആട്  മുതലായ അയവിറക്കുന്ന മൃഗങ്ങളില്‍ ഉള്ളതു പോലെ നാലറകളുണ്ട്. പോഷകമൂല്യം വളരെ കുറവുള്ള ഉണങ്ങിയതും കൂടുതല്‍ നാരുകളടങ്ങിയതുമായ ഉണക്ക പുല്ല്, വൈക്കോല്‍ എന്നിവ ദഹിപ്പിക്കുന്ന രീതിയിലുള്ള ആമാശയമാണ് ഒട്ടകങ്ങള്‍ക്കുള്ളത്. എന്നാല്‍ ഉയര്‍ന്ന പോഷക മൂല്യമുള്ളതും പെട്ടെന്ന് ദഹിക്കുന്നതുമായ ഖരാഹാരം അഥവാ മാര്‍ക്കറ്റില്‍ ലഭിക്കുന്ന തീറ്റകള്‍, കൂടുതല്‍ ധാന്യങ്ങള്‍, എന്നിവ കഴിക്കുന്നതും അമിതമായി  കഴിക്കുന്നതും  ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും.

ഈയവസരത്തില്‍ ആമാശയത്തിലെ ബാക്ടീരിയകള്‍ ലാക്ടിക് ആസിഡ്  ഉത്പാദിപ്പിക്കുകയും  അസിഡോസിസ് എന്ന രോഗാവസ്ഥയിലേക്ക്  നീങ്ങുകയും ചെയ്യും.. വിശപ്പില്ലായ്മ, വയറ് പെരുക്കം, നിര്‍ജ്ജലീകരണം, ക്ഷീണം,  എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്  എന്നീ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *