ആരോഗ്യ രംഗത്ത് ക്യൂബയുമായി സഹകരിക്കാൻ കേരളം

ക്യൂബയുമായുള്ള സഹകരണത്തിൽ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് വൻ മാറ്റമുണ്ടാകുമെന്ന് ആരോഗ്യ  മന്ത്രി വീണാ ജോർജ് പറഞ്ഞു. ക്യൂബൻ ഫസ്റ്റ് ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ ടാനിയെ മാർഗരിറ്റയുമായും ക്യൂബൻ ഡെലിഗേഷനുമായുള്ള ഡൽഹിയിൽ നടന്ന ചർച്ചയിൽ ആരോഗ്യ  മന്ത്രി വീണാ ജോർജ് പങ്കെടുത്തു.

2023 ജൂണിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ക്യൂബൻ സന്ദർശനത്തിന്റെ തുടർച്ചയായി ആരോഗ്യ രംഗത്തെ നാല് മേഖലകളിൽ ക്യൂബയുടെ ഗവേഷണ രംഗവുമായി സഹകരിക്കാൻ കേരളം തീരുമാനിച്ചിട്ടുണ്ട്.

ട്രിപ്പിൾ നെഗറ്റീവ് ബ്രസ്റ്റ് കാൻസർ വാക്സിൻ, ശ്വാസകോശ കാൻസർ വാക്സിൻ, പ്രമേഹ രോഗികളിലെ പാദങ്ങളിലെ വ്രണങ്ങൾക്കുള്ള ചികിത്സ (ഡയബറ്റിക് ഫൂട്ട്), ഡെങ്ക്യു വാക്സിൻ, അൽഷിമേഴ്സ് പോലുള്ള ന്യൂറോ സംബന്ധമായ രോഗങ്ങൾക്കുള്ള ചികിത്സ എന്നീ മേഖലകളിലാണ് ഗവേഷണ സഹകരണം നടക്കുന്നത്.

കേന്ദ്രത്തിന്റേയും ഐ.സി.എം.ആറിന്റേയും ഡി.സി.ജിഎയുടേയും അനുമതിയോടെ ഗവേഷണ രംഗത്ത് ക്യൂബൻ സഹകരണം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഏപ്രിൽ മാസത്തോടെ ധാരണാ പത്രത്തിൽ ഒപ്പിടും. കാൻസർ, ഡെങ്ക്യു എന്നിവയ്ക്കുള്ള വാക്സിൻ വികസനം, ഡയബറ്റിക് ഫൂട്ട്, അൽഷിമേഴ്സ് പോലുള്ള ന്യൂറോ സംബന്ധമായ രോഗങ്ങൾക്കുള്ള ചികിത്സ എന്നീ രംഗങ്ങളിൽ വലിയ പുരോഗതി കൈവരിക്കാനാകും.

ക്യൂബൻ സാങ്കേതികവിദ്യയോടെ തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് വാക്സിനുകൾ വികസിപ്പിക്കുന്നത്. മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് കാൻസർ, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളുമായി സഹകരിച്ച് ഡയബറ്റിക് ഫൂട്ട്, തിരുവനന്തപുരം മെഡിക്കൽ കോളേജുമായി സഹകരിച്ച് അൽഷിമേഴ്സ് എന്നിവയിൽ ഗവേഷണം നടത്തും.

15 അംഗ ക്യൂബൻ സംഘത്തിൽ ക്യൂബൻ ഫസ്റ്റ് ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ ടാനിയെ മാർഗരിറ്റ, അംബാസഡർ ജുവാൻ കാർലോസ് മാർസൽ അഗ്യുലേര എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡേ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടർ ഡോ. ഇ. ശ്രീകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *