എമര്‍ജന്‍സി മെഡിസിന്‍ പി.ജി കോഴ്‌സിന് അനുമതി

അപകടത്തില്‍പ്പെട്ടും മറ്റും വരുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് കരുത്തേകി എമര്‍ജന്‍സി മെഡിസിന്‍ പി.ജി കോഴ്‌സിന് അനുമതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്ന് എമര്‍ജന്‍സി മെഡിസിന്‍ പിജി സീറ്റുകൾക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പിജി കോഴ്‌സ് ഈ വര്‍ഷം തന്നെ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

മറ്റ് പ്രധാന മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ കോഴ്‌സിനുള്ള അനുമതി ലഭ്യമാക്കാന്‍ ശ്രമിക്കുന്നതാണ്. ഇതിലൂടെ കൂടുതല്‍ എമര്‍ജന്‍സി ഡോക്ടര്‍മാരെ സൃഷ്ടിക്കാനും ഭാവിയില്‍ കേരളത്തിലാകെ അത്യാഹിത വിഭാഗ ചികിത്സയില്‍ പ്രയോജനപ്പെടുത്താനും സാധിക്കും. ഈ സര്‍ക്കാര്‍ വന്ന ശേഷം കുറഞ്ഞ നാള്‍കൊണ്ട് 18 സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒമ്പത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സമഗ്ര ട്രോമ കെയറിന്റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളേജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിച്ചത്. ഈ വിഭാഗത്തിനായി 108 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. മികച്ച ട്രയേജ് സംവിധാനം, രോഗ തീവ്രതയനുസരിച്ച് രോഗികള്‍ക്ക് അടിയന്തര പരിചരണം ഉറപ്പാക്കാന്‍ പച്ച, മഞ്ഞ, ചുവപ്പ് മേഖലകള്‍ എന്നിവയെല്ലാം എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ പ്രത്യേകതയാണ്. ഓപ്പറേഷന്‍ തീയറ്ററുകള്‍, തീവ്ര പരിചരണ വിഭാഗങ്ങള്‍, സ്‌കാനിംഗ് തുടങ്ങി വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ ഏകോപിപ്പിച്ചുണ്ട്.

ഒരാള്‍ അപകടത്തില്‍പ്പെട്ടാല്‍ ഗോള്‍ഡന്‍ അവറിനുള്ളില്‍ അദ്ദേഹത്തെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത്  അപെക്‌സ് ട്രോമ ആൻ്റ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ (എ.ടി.ഇ.എല്‍.സി.) ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ സെന്റര്‍ വഴി വിദഗ്ധ പരിശീലനം നല്‍കുകയും അവര്‍ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി വിവിധതരം എമര്‍ജന്‍സി ആൻ്റ് ട്രോമ അനുബന്ധ കോഴ്‌സുകളാണ് ഈ സെന്ററില്‍ നടത്തി വരുന്നത്.