കുടിവെള്ളത്തിനായി ഗുരുവായൂരിൽ ആർ.ഒ. പ്ലാൻ്റ് സ്ഥാപിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ യഥേഷ്ടം ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന തിനായി പുതിയ ആർ.ഒ പ്ലാൻ്റ് സ്ഥാപിച്ചു. പ്ലാൻ്റിൽ നിന്ന് മണിക്കൂറിൽ അയ്യായിരം ലിറ്റർ കുടിവെള്ളം ലഭ്യമാകും.
ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു. പ്ലാൻ്റ് പ്രവർത്തനം പൂർണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലാണ്. ഉയർന്ന നിലവാരമുള്ള സ്റ്റീൽ ടാങ്കും വാൽവുമാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രതിദിനം 25000 ലിറ്റർ ഫിൽട്ടർ ചെയ്ത കുടിവെള്ളം ഭക്തർക്കായി നൽകാനാകും. പതിനായിരം ലിറ്റർ വെള്ളം ശേഖരിച്ച് ഇതിൽ 5000 ലിറ്റർ ശുദ്ധീകരിച്ച് നേരിട്ട് മിനറൽ വാട്ടറായി വാഹന ടാങ്കിൽ സൂക്ഷിച്ച് ഭക്തർക്ക് നൽകും.
നിലവിൽ ക്ഷേത്രത്തിലെ പ്ലാൻ്റിൽ നിന്നായിരുന്നു കുടിവെള്ളം നൽകിയിരുന്നത്. ദേവസ്വം ഇലക്ട്രിക്കൽ, മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 15 ലക്ഷം രൂപ ദേവസ്വം ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി സാധ്യമാക്കിയത്. ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.