ഗുരുവായൂരിൽ ആറര മണിക്കൂറിനുള്ളിൽ 334 വിവാഹങ്ങൾ

ഗുരുവായൂർ ക്ഷേത്ര സന്നിധി ഞായറാഴ്ച റെക്കോഡ് വിവാഹങ്ങൾക്ക് സാക്ഷിയായി. ആറര മണിക്കൂറിനകം 334 വിവാഹങ്ങളാണ് ക്ഷേത്രത്തിലെ ആറ് മണ്ഡപങ്ങളിൽ നടന്നത്. ഇതോടൊപ്പം ഭക്തർക്ക് സുഗമമായ ദർശനവും ദേവസ്വം ഒരുക്കി. ജീവനക്കാരും സെക്യുരിറ്റി വിഭാഗവും ക്ഷേത്രം കോയ്മമാരും ഒപ്പം പോലീസും  മികവാർന്ന സേവനമൊരുക്കി.

രാവിലെ നാല് മണി മുതൽ വിവാഹങ്ങൾ തുടങ്ങി. ടോക്കൺ ലഭിച്ച വിവാഹ സംഘത്തിന് തെക്കേ നടപന്തലിൽ വിശ്രമിക്കാൻ ഇരിപ്പിടമൊരുക്കി. ഊഴമെത്തിയതോടെ മണ്ഡപത്തിലെത്തി

താലികെട്ടി. വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർ ഉൾപ്പെടെ 22 പേർക്ക് മാത്രമെ മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളു.

ഉച്ചപൂജയ്ക്ക് നട അടയ്ക്കുന്നതിന് മുൻപായി 333 കല്യാണം നടന്നു. വിവാഹ തിരക്ക് കുറഞ്ഞതോടെ കിഴക്കേ നട ഭക്തർക്ക് തുറന്ന് നൽകി. മറ്റു നിയന്ത്രണങ്ങളും നീക്കി. ഉച്ചപൂജ കഴിഞ്ഞ് നട തുറന്നതോടെ ഒരു വിവാഹം കൂടി നടന്നു. 350 ലേറെ വിവാഹത്തിന് ശീട്ടാക്കിയിരുന്നെങ്കിലും ഇരുപതിലേറെ ഡബിൾ എൻട്രിയുണ്ടായി.

വധുവിൻ്റെയും വരൻ്റെയും സംഘം  ഒരുപോലെ വിവാഹം ശീട്ടാക്കിയതാണ് ഡബിൾ എൻട്രിക്കിടയാക്കിയത്. വിവാഹ നടത്തിപ്പിനും ഭക്തർക്ക് ക്ഷേത്ര ദർശനത്തിനും ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വംഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ കിഴക്കേ നടയിലെത്തി  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗുരുവായൂർ എ.സി.പി ടി.എസ്. സിനോജിൻ്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സഹായമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *