ആയിരം സംരംഭങ്ങളെ ഉൾപ്പെടുത്തി നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കും

കേരളത്തിൽ മിഷൻ -1000 പദ്ധതിയിലൂടെ മികച്ച ആയിരം എം. എസ്. എം. ഇ സംരംഭങ്ങളെ ഉൾപ്പെടുത്തി നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പുമായി ചേർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) യുമായി ചേർന്ന് സംഘടിപ്പിച്ച എം.എസ്.എം.ഇ. ഉച്ചകോടി എറണാകുളത്ത്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ സാമ്പത്തിക വർഷം 139815 സംരംഭങ്ങളാണ് കേരളത്തിൽ ആരംഭിച്ചത്. ഇതിലൂടെ 8417 കോടിയുടെ നിക്ഷേപം ഉറപ്പാക്കുകയും 2,99,943 പേർക്ക് തൊഴിൽ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 35 ശതമാനം വനിതാ സംരംഭകരാണ് പുതുതായി രംഗത്തെത്തിയത്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മമാരുള്ള സംസ്ഥാനമാണ് കേരളം. സർക്കാറിന്റെ പുതിയ വ്യവസായ നയത്തിലൂടെ സംരംഭകത്വ രംഗത്തേക്ക് വനിതകളെ എത്തിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വ്യവസായ വകുപ്പും ഐ.സി.എ.ഐ യും എം.എസ്.എം.ഇ. സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള ധാരണപത്രം ചടങ്ങിൽ കൈമാറി.  ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്റ് കൊമേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ ജി. രാജീവ് , കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എം.ഡി എസ്. ഹരികിഷോർ, സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനറും കാനറ ബാങ്ക് കേരള ഹെഡുമായ എസ്. പ്രേം കുമാര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരായ പി.എം. വീരമണി, ദീപക് ഗുപ്ത എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയിൽ കേരള സര്‍ക്കാര്‍ ഇന്‍ഡസ്ട്രീസ് ആന്റ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഇന്‍ഡസ്ട്രീസ് ആന്റ് ജനറല്‍ എജുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഐ.സി.എ.ഐ. എം.എസ്.എം.ഇ. ആൻഡ് സ്റ്റാർട്ടപ്പ് കമ്മിറ്റി ചെയർമാൻ ധീരജ് കുമാർ ഖണ്ടേൽവാൽ, വൈസ് ചെയർമാൻ രാജ് ചൗള, ഐ.സി.എ.ഐ. ദക്ഷിണേന്ത്യൻ കൗൺസിൽ ചെയര്‍മാന്‍ എസ് പന്നാരാജ്, പ്രോഗ്രാം കൺവീനർ ബാബു എബ്രഹാം കള്ളിവായലിൽ, ജോയിൻ്റ് കൺവീനർ ദീപ വർഗീസ് എന്നിവർ സംസാരിച്ചു.